സര്‍ക്കാര്‍ അവഗണനക്കെതിരെ റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

Kerala

കോഴിക്കോട്: സംസ്ഥാനത്തെ ചില്ലറ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വൈകിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. കടയടപ്പ് സമരത്തിനുള്‍പ്പെടെ നേതൃത്വം നല്‍കുമെന്നും ആദ്യഘട്ടമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജൂലായ് അഞ്ചിന് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹം നടത്തുമെന്നും റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സംസ്ഥാനത്തെ 14100 ചില്ലറ റേഷന്‍ വ്യാപാരികളാണ് സര്‍ക്കാര്‍ അനാസ്ഥ മൂലം ദുരിതം പേറുന്നത്. ഭക്ഷ്യധാന്യ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭീമമായ കുറവ് വ്യാപാരികളുടെ പ്രതിഫലം കുറച്ചു. വാതില്‍പ്പടി വിതരണത്തില്‍ തൂക്കകൃത്യത പാലിക്കാന്‍ ഫലപ്രദമായ നടപടികളില്ലാത്തതിനാല്‍ ആ വഴിക്കും ലൈസന്‍സി നഷ്ടം നേരിടുകയാണ്. കോവിഡ്പ്രളയകാലത്തെ ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മീഷന്‍ കുടിശ്ശിക ഇനിയും തീര്‍ത്ത് നല്‍കിയിട്ടില്ല. കോവിഡ് കാലത്ത് ജീവന്‍ നഷ്ടമായ ലൈസന്‍സിമാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാരില്‍ നിന്നും സഹായധനം പോലും ലഭ്യമായിട്ടില്ല. തുച്ഛമായ വേതനം മൂലം വ്യാപാരം മുന്നോട്ടു കൊണ്ടു പോകാനാവാതെ മൂവായിരത്തോളം ലൈസന്‍സികള്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. 10000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയില്‍ വരുമാനം ലഭിക്കുന്ന ഏഴായിരത്തിലധികം വ്യാപാരികളും വരവില്‍ കവിഞ്ഞ ചെലവ് മൂലം റേഷന്‍ വിതരണരംഗം വിടാന്‍ ഒരുങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളേക്ക് സര്‍ക്കാര്‍ കടന്നില്ലെങ്കില്‍ കടയടച്ചുള്ള സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സംയുക്തസമരസമിതി വ്യക്തമാക്കി.