മെഡിക്കല്‍ കോളേജ് പീഡനം; ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ആരോപണ വിധേയരായ അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഉത്തരവ് റദ്ദ് ചെയ്യാന്‍ ഡി എം ഇ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മല്ലിക ഗോപിനാഥ് പറഞ്ഞു. പീഡന പരാതി പിന്‍വലിക്കാന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് അഞ്ചു വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ സിയുവിലായിരുന്ന യുവതിയെയാണ് അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കേ ഇയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിത അറ്റന്‍ര്‍മാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതും സമ്മര്‍ദ്ദം ചെലുത്തിയതും. അതിജീവിത നല്‍കിയ പരാതിയിന്‍മേല്‍ ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

ഗ്രേഡ് 1 അറ്റന്റര്‍മാരായ ആസ്യ എന്‍ കെ, ഷൈനി ജോസ്, ഷലൂജ, ഗ്രേഡ് 2 അറ്റന്റര്‍ ഷൈമ, നഴ്‌സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരാണ് അതിജീവിതയുടെ മൊഴിമാറ്റാന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെ നിലവില്‍ മെഡി. കോളേജ് പൊലീസ് ഭീഷണിപ്പെടുത്തല്‍, ഇരയെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തെങ്കിലും പ്രതികള്‍ ജാമ്യത്തിലാണ്. കുറ്റപത്രം നല്‍കാനുളള നടപടികള്‍ പുരോഗമിക്കുന്നതായി മെഡി. കോളേജ് പൊലീസ് അറിയിച്ചു.