‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍’; തരിശുഭൂമിയെ ഗ്രീനറയാക്കിയ പിതാവിനെ കുറിച്ചുള്ള മകളുടെ കഥ

Cinema

തിരുവനന്തപുരം: പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ ശ്രദ്ധേയമായി ‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന തരിശ് ഖനനഭൂമിയുടെ ഒരു ഭാഗം തന്റെ മനസ്സിലുള്ള പച്ചപ്പ് നിറഞ്ഞ ഭൂമിയായി മാറ്റിയെടുത്ത പി എ മുസ്തഫയുടെ കഥയാണ് അദ്ദേഹത്തിന്റെ മകളും ഗവേഷകയുമായ ഹനീന പി എ സംവിധാനം ചെയ്ത ‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍ എന്ന ഡോക്യുമെന്ററി.

2016 ലാണ് മലപ്പുറത്തെ വീടിനു സമീപമുള്ള തരിശു ഭൂമി പച്ചപ്പ് നിറഞ്ഞ കാടും കുളവുമൊക്കെയുള്ള മനോഹരമായൊരിടമാക്കി മുസ്തഫ മാറ്റുന്നത്. ഈ സ്ഥലത്തിന് ഗ്രീനറ എന്ന പേര് കൊടുത്തതും മുസ്തഫ തന്നെയാണ്. കൃഷിയോട് വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു പിതാവെന്നും കര്‍ഷകശ്രീ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ടെന്നും ഹനീന ഓര്‍ത്തെടുക്കുന്നു.

ഒരു സിനിമ ചെയ്യണമെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ലെന്നും കോവിഡ് സമയത്ത് പഠനത്തിന്റെ ഭാഗമായി വീട്ടിലിരുന്ന് ഒരു ഫിലിം ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഗ്രീനറ തന്നെ വിഷയമാക്കാമെന്ന ആലോചന ഉണ്ടാകുന്നതെന്നും ഹനീന പറയുന്നു. പിന്നീട് അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ‘ആന്‍ഡ് ഐ കോള്‍ ഹിം മൈ ഫാദര്‍’ പ്രദര്‍ശിപ്പിക്കുന്നതെന്നും ഹനീന കൂട്ടിച്ചേര്‍ത്തു.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നും മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ ബിരുദാനന്ത ബിരുദം പൂര്‍ത്തിയാക്കിയ ഹനീന കുറച്ചുകാലം മുംബൈയിലെ ഒരു ആര്‍ട്ട് ഗാലറിയില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഗ്രീനറയുടെ ഭാഗമായി നടത്തുന്ന ഫിലിം വര്‍ക്ക് ഷോപ്പുകള്‍, മറ്റു കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നതും ഹനീനയാണ്.