അന്തരിച്ച വിപ്ലവകാരി ഗുമ്മാടി വിത്തല്‍ റാവുവിനെ പി ശിവാനന്ദന്‍ അനുസ്മരിക്കുന്നു
2012 ഞാന്‍ അന്ന് വാറങ്കലില്‍ അധ്യാപകനാണ്. ഞാന്‍ ഒമ്പതാം ക്ലാസില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ നോബേല്‍ പ്രൈസ് സ്വീകരണ പ്രസംഗം കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. യാദൃശ്ചികമായി എന്റെ നാവില്‍ ‘ഗദ്ദര്‍ ‘ വന്ന് ചേര്‍ന്നു. ക്ലാസ് കഴിഞ്ഞ ഉടനെ ശശിവര്‍മ്മ എന്ന ഒരു കുട്ടി എന്നോട് നിങ്ങള്‍ക്ക് ഗദ്ദറിനെ നേരിട്ട് കാണണോ എന്ന് ചോദിച്ചു.
അവന്റെ അച്ഛന്‍ ‘ഈ നാട്’ പത്രത്തിന്റെ ലേഖകന്‍ ആയിരുന്നു. അവരുടെ വീട്ടില്‍ ഗദ്ദര്‍ വരാറുണ്ടായിരുന്നു. ശശിയുടെ അമ്മാവനും അമ്മമ്മയും പോലീസ് ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെട്ടവരാണെന്ന് ഞാന്‍ അന്നറിഞ്ഞു. അടുത്ത ആഴ്ച ഞാന്‍ ശശിയുടെ വീട്ടില്‍ പോയി ഗദ്ദറിനെ കണ്ടു. തെരുവുകളില്‍ പതിനായിരങ്ങളെ ആകര്‍ഷിക്കാന്‍ കെല്പുള്ള ആ മനുഷ്യന്‍, എത്ര ലളിതവും സൗഹാര്‍ദ്ദപരവുമായാണ് എന്നോട് പെരുമാറിയതെന്ന് ഞാന്‍ ഓര്‍ക്കുന്നു.
ഞാന്‍ പയ്യന്നൂര്‍ക്കാനാണെന്നു പറഞ്ഞയുടനെ ഗദ്ദര്‍ എന്നോട് ചോദിച്ചു. ‘സ്വാമി ആനന്ദതീര്‍ത്ഥരെ അറിയുമോ’. സ്വാമിയെ കുറിച്ച് ഞങ്ങളിരുവരും ദീര്‍ഘനേരം സംസാരിച്ചു. അതിന് ഒരു കാരണം ഉണ്ടായിരുന്നു. ആന്ധ്രയിലെ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ കാലത്ത് , ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് റെഡ്ഢി, റാവു എന്നൊക്കെ പേരിനോടൊപ്പം ചേര്‍ത്ത് ജാതിയെ അസംബന്ധമാക്കാന്‍ ശ്രമിച്ചിരുന്നു. സി. രാജേശ്വരറാവുവാണ് ഇങ്ങനെയൊരു ശ്രമം ആദ്യം നടത്തിയത്.
ഈ സാദ്ധ്യത അദ്ദേഹം ഉള്‍ക്കൊണ്ടത് ആനന്ദതീര്‍ത്ഥരില്‍ നിന്നാണ് എന്ന് ഗദ്ദര്‍ പറഞ്ഞു. അശ്രമത്തില്‍ എത്തിച്ചേരുന്ന ആദിവാസി, ദളിത് കുട്ടികകളുടെ പേരിനോടൊപ്പം ആനന്ദതീര്‍ത്ഥര്‍ ‘ശേഷാദ്രി’ ‘തിരുമുമ്പ്’ ‘അയ്യര്‍’ എന്നൊക്കെ ചേര്‍ക്കുമായിരുന്നു. ഗദ്ദറിനെ പിന്നീട് പലതവണ കണ്ടു. അവസാനമായി ഒരു മാസം മുമ്പ്.

ഗദ്ദര്‍ എന്ന ഗുമ്മാടി വിത്തല്‍ റാവുവിന്റെ മരണത്തോടെ തെലുഗു സംസ്ഥാനങ്ങളുടെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു അധ്യായം അവസാനിക്കുന്നുവെന്നാണ് എന്റെ പക്ഷം. ഇദ്ദേഹത്തോളം ജനഹൃദയം ഗ്രഹിച്ച മറ്റൊരു സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്ത്യയില്‍ വേറെ ഉണ്ടോ എന്ന് സംശയമാണ്.
ഏകീകൃത ആന്ധ്രപ്രദേശിലെ മേഡക് ജില്ലയില്‍ തൂപ്രാനിലാണ് 1949ല്‍ വിത്തല്‍ റാവു ജനിക്കുന്നത്. അദ്ദേഹം ദളിതനായിരുന്നു. വിദ്യാര്‍ത്ഥി ജീവിത കാലത്ത്, ദളിത് പ്രശ്‌നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാന്‍ ‘മഹാത്മാഗാന്ധി’ എന്ന നാടക ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തിച്ചുവന്നു.
ഹൈദരാബാദ് റീജിയണല്‍ എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം 1975 മുതല്‍ 1984 വരെ കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1980 കളുടെ ആദ്യം ഇദ്ദേഹം കൊണ്ടപ്പള്ളി സീതാരമയ്യ നയിച്ച പീപ്പിള്‍സ് വാര്‍ഗ്രൂപ്പിലേക്ക് ആകൃഷ്ടനാകുന്നുണ്ട്. ആ മൂവ്‌മെന്റിന്റെ സാംസ്‌കാരിക മുഖമായി വിത്തല്‍ റാവു വളരെ പെട്ടെന്ന് മാറി. അദ്ദേഹം സ്വയം ഗദ്ദര്‍ എന്ന് പേര് സ്വീകരിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനമായ ഗദ്ദര്‍ മൂവ്‌മെന്റിനെ ഈ നാമ സ്വീകരണത്തിലൂടെ അദ്ദേഹം സ്വാംശീകരിക്കുകയായിരുന്നു.
1984ല്‍ ഗദ്ദര്‍ ജോലി ഉപേക്ഷിച്ചു. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് തന്റെ ബുരകഥയുമായി സഞ്ചരിച്ചു. ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. ഗദ്ദര്‍ ഒളിവിലായിരിക്കുമ്പോഴും ജനങ്ങളുടെ ഇടയില്‍ തന്നെ ആയിരുന്നു. ഗദ്ദറിനെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കാനുള്ള ധൈര്യം ആന്ധ്ര ഭരണാധികാരികള്‍ക്ക് ഗവര്‍ണ്മെന്റുകള്‍ക്ക് ഉണ്ടായിരുന്നില്ല.
1988ല്‍ ചെന്നാറെഡ്ഡി സര്‍ക്കാര്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ നിരോധനം റദ്ദ് ചെയ്തു. കൊണ്ടപ്പള്ളിയുടെ വിയോഗം വരെ അദ്ദേഹം സഹയാത്രികനായി തുടര്‍ന്നു. 1997ലാണ് ഗദ്ദറിനു നേരെ ഒരു വധശ്രമം നടക്കുന്നത്. നട്ടെല്ലിന്റെ പാര്‍ശ്വങ്ങളില്‍ വെടിയുണ്ടകളുമായണ് അദ്ദേഹം അവസാന നിമിഷം വരെ ജീവിച്ചത്. അംബേദ്കര്‍ മാര്‍ക്‌സിസ്റ്റ് ചിന്തകളില്‍ വേരുകളുള്ള ഒരു പുതിയ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നു വരണം എന്ന് ഗദ്ദര്‍ അവസാനകാലത്ത് ആഗ്രഹിച്ചു.
ഇന്ത്യയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരായുള്ള സമരം ശക്തിപ്പെടുത്താന്‍ അദ്ദേഹം കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഭട്ടി വിക്രമന്റെ (തെലുങ്കാന കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി നേതാവ്) ഗ്രാമ പദയാത്രകളിലും ഗദ്ദര്‍ സാന്നിദ്ധ്യം അറിയിച്ചു. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായി തന്നെ അദ്ദേഹം മരണം വരിച്ചു.
വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.