നിശിതം / ഡോ ആസാദ്
മന്ത്രി കെ രാധാകൃഷ്ണന്‍ സി പി എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗമാണ്. തലമുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍. പക്ഷേ, എപ്പോഴും കിട്ടുന്ന ഇരിപ്പിടം ദളിത് സംവരണത്തിന്റേതാണ്! നിയമ നിര്‍മ്മാണ സഭയിലേക്ക് സംവരണ മണ്ഡലത്തിലേ മത്സരിച്ചിട്ടുള്ളു. ദളിത് പ്രാതിനിധ്യത്തിലേ മന്ത്രിസഭയില്‍ അംഗമായിട്ടുള്ളു. മറ്റൊരു കേന്ദ്രകമ്മറ്റി അംഗമായ എ കെ ബാലന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ദളിത് നേതാക്കള്‍ക്ക് ദളിത് സംവരണത്തിന്റെ ഇടംമാത്രം നല്‍കുന്ന വളര്‍ച്ചയേ സി പി എമ്മിനുള്ളു എന്നു വേണം കരുതാന്‍. സംവരണ മണ്ഡലം ഉണ്ടായിരുന്നില്ലെങ്കില്‍ രാധാകൃഷ്ണന്‍ ചേലക്കരയിലെ ഒരു സാധാരണ ലോക്കല്‍ കമ്മറ്റി അംഗത്തിനപ്പുറം എത്തുമായിരുന്നില്ല എന്നര്‍ത്ഥം. എത്രയോ ദളിത് സഖാക്കള്‍ അങ്ങനെ അടിത്തട്ടില്‍ കഴിയുന്നു. അവരാണ് വാസ്തവത്തില്‍ നഷ്ടപ്പെടാനില്ലാത്ത തൊഴിലാളിവര്‍ഗം. അവരുടെ വര്‍ഗബോധത്തിന്റെ വികാസത്തെയാണ് വിപ്ലവമെന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞു പോന്നത്. പാര്‍ട്ടിയിലെയും സമൂഹത്തിലെയും ഉന്നത ജാതിക്കാരും ധനികരും അതിവേഗം പദവികളും സമ്പത്തും വാരിക്കൂട്ടി വളരുന്നു.
ജനാധിപത്യ ഭരണഘടന നല്‍കുന്ന അവകാശത്തിനപ്പുറം ഒരു ധാര്‍മ്മികതയും ദളിതരെ ഉയര്‍ത്തുന്നതില്‍ പാര്‍ട്ടിക്കില്ല. അതു മനസ്സിലാക്കി കലഹിക്കാതിരിക്കാന്‍ പാര്‍ട്ടിതന്നെ പട്ടികജാതി ക്ഷേമസമിതി രൂപീകരിച്ചിട്ടുണ്ട്. ജാതിരഹിതനായി ജീവിക്കാനും പൊതുപ്രവര്‍ത്തനം നടത്താനും പാര്‍ട്ടിയിലെത്തിയ ദളിത് പ്രവര്‍ത്തകരെ ദളിത് സ്വത്വം പതിപ്പിച്ച് പി കെ എസ്സിലേക്കു നിയോഗിക്കുകയാണ് നേതൃത്വം. വര്‍ഗ പ്രസ്ഥാനം ജാതിസ്വത്വത്തില്‍നിന്ന് ദളിതരെ വിമോചിപ്പിക്കാനാണ് പി കെ എസ് ഉണ്ടാക്കിയതെങ്കില്‍ പൊതുമണ്ഡലത്തില്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമായിരുന്നു.
കേന്ദ്രകമ്മറ്റി അംഗമായിട്ടും രാധാകൃഷ്ണന്‍ എന്ന മന്ത്രിയുള്ളത് നാം അറിയുന്നില്ല. ഓരങ്ങളില്‍ നിന്നവരും അമിതമായ പ്രമോഷന്‍ കിട്ടിയവരും പ്രധാന വകുപ്പുകളില്‍ കളംനിറഞ്ഞു നില്‍ക്കുന്നുണ്ട്. രാധാകൃഷ്ണന് ഇപ്പോഴും പഴയ കുമ്പിളിലാണ് കഞ്ഞി. ഈ വിവേചനം വിപ്ലവ പാര്‍ട്ടിയുടെ മേല്‍ത്തട്ടിലാണെന്ന് കാണണം. പാര്‍ട്ടിയുടെ അധികാര കേന്ദ്രമായ കണ്ണൂരിലാണ് ചരിത്രപ്രാധാന്യമുള്ള പയ്യന്നൂര്‍. അവിടെ ഗാന്ധിജി വന്നിട്ടുണ്ട്. ഉപ്പുസത്യാഗ്രഹം നടന്നിട്ടുണ്ട്. ഉജ്ജ്വല സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നിട്ടും വരേണ്യജാതികളുടെ ഹുങ്ക് അടങ്ങിയിട്ടില്ല. ഏത് കൊടിപിടിച്ചും അത് നിറഞ്ഞാടും. കിണറിലെ വെള്ളം മുക്കാന്‍ ദളിതരെ അനുവദിക്കാത്ത വാര്‍ത്ത അടുത്തകാലംവരെ കേട്ടിട്ടുണ്ട്. ചിത്രലേഖയുടെ അനുഭവകഥയും കേള്‍ക്കുന്നു. അവിടെയാണ് ദേവസ്വം മന്ത്രികൂടിയായ രാധാകൃഷ്ണന് പൊതുവേദിയില്‍ വിവേചനം നേരിട്ടത്.
അമ്പലവാസികള്‍ക്കും ഇതര വരേണ്യര്‍ക്കും സമ്പന്ന വിഭാഗങ്ങള്‍ക്കും ഇടയിലുള്ള തൊട്ടുകൂടായ്മയേ മാറിയിട്ടുള്ളു. ദളിത സമൂഹങ്ങള്‍ ഇപ്പോഴും ഓരങ്ങളിലാണ്. സ്വന്തം അനുഭവം പറയാന്‍ രാധാകൃഷ്ണന് സ്വന്തംദളിത് സഹോദരന്മാരുടെ വേദി വേണ്ടിവന്നു. ഒരു കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ ദുര്യോഗമാണിത്. തൊഴിലാളിവര്‍ഗത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ എല്ലായിടത്തും മാറ്റി നിര്‍ത്തപ്പെടുന്നു. മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരാവാന്‍ സമ്മതമെങ്കില്‍ പദവികളും പുരസ്‌കാരങ്ങളും കിട്ടും. ചേലക്കരയില്‍ മണ്ഡലം പിടിക്കാന്‍ രാധാകൃഷ്ണനേ കഴിയൂ എന്നതുകൊണ്ടു മാത്രം രാധാകൃഷ്ണന് വഴി തുറന്നുകിട്ടി. പക്ഷേ, മുകളിലേക്ക് ദളിതന് പോകാവുന്ന വഴിയേ മുന്നില്‍ തുറന്നുകിട്ടൂ എന്നതാണനുഭവം. പയ്യന്നൂരിലെ/ കണ്ണൂരിലെ സമ്പന്നമായ സാംസ്‌കാരികപാരമ്പര്യം ദളിതനെ എവിടെ നിര്‍ത്തിയിരിക്കുന്നുവെന്ന് രാധാകൃഷ്ണന്‍ ഞെട്ടലോടെ അറിഞ്ഞു. മലയാളിക്ക് അഭിമാനം കൊള്ളുന്ന ചരിത്രത്തിലേക്ക് എളുപ്പം എത്താനാവില്ല. അവനവനോട് യുദ്ധം ചെയ്യണം. സത്യം പറയാനും പൊരുതാനും ത്രാണി നേടണം.