വിവാഹം കഴിഞ്ഞിട്ടും കാമുകനുമായുള്ള ബന്ധം തുടര്‍ന്നു, 17 കാരിയെ പിതാവ് കൊലപ്പെടുത്തി

Crime

ബംഗളൂരു: വിവാഹത്തിന് ശേഷവും പഴയ കാമുകനുമായുള്ള ബന്ധം തുടര്‍ന്ന മകളെ പിതാവ് കൊലപ്പെടുത്തി. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തിലാണ് സംഭവം. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ അര്‍ച്ചിതയെയാണ് പിതാവ് രവി (54) കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞത്. കഴിഞ്ഞ മേയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തന്നെ മകളെ കാണാനില്ല എന്ന പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബന്ധുവായ യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ രവി എതിര്‍ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. പക്ഷേ, മകള്‍ ഭര്‍തൃവീട്ടില്‍ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. അര്‍ച്ചിത ആദ്യബന്ധം ഫോണ്‍ വഴി തുടരുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഭര്‍ത്താവ് ഭാര്യയുടെ പിതാവ് രവിയെ വിളിച്ചുവരുത്തി മകളെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. ഇതില്‍ രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസില്‍ കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു.

പൊലീസിന് ആരോ അയച്ച കത്തിലെ വിവരങ്ങളില്‍ നിന്നാണ് കൊലക്കേസിന് തുമ്പുണ്ടാക്കാനായത്. മൃതദേഹം കത്തിച്ച സ്ഥലത്തെത്തി പൊലീസ് തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച കുറ്റവും രവിയുടെപേരില്‍ ചുമത്തിയതായി കോലാര്‍ ജില്ലാ പോലീസ് മേധാവി എം. നാരായണ്‍ പറഞ്ഞു.