കോഴിക്കോട്: ഹജ്ജ് വളന്റിയേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ക്ഷണിക്കുന്ന അപേക്ഷ ഫോമിൽ മതസംഘടനകളുടെ പേര് പരാമർശിക്കുന്നത് ഇതുവരെ നിലവിലില്ലാത്ത രീതിയായിരുന്നു. എന്നാൽ ഒരു പ്രത്യേക മത സംഘടനയുടെ പേര് നൽകി ക്ഷണിച്ച നിലപാട് അത്യന്തം പ്രതിഷേധാർഹവും കമ്മിറ്റി ചെയർമാന്റെ അറിവോടെയുള്ള അധികാര ദുർവിനിയോഗവുമാണ്. ഇത്രയും കാലം കക്ഷിരാഷ്ട്രീയം നോക്കാതെ അപേക്ഷ സ്വീകരിച്ച് യോഗ്യത പരിഗണിച്ചുകൊണ്ടാണ് വളണ്ടിയർമാരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്ന് വിഭാഗീയ പ്രവർത്തനത്തിനുള്ള വേദിയായിട്ടാണ് ഹജ്ജ് ക്യാമ്പുകൾ ചിലർ മാറ്റിക്കൊണ്ടിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ അറിവിലൂടെയുള്ള ഈ നീക്കം അംഗീകരിക്കാനാവില്ല.
പരിശുദ്ധ കർമ്മത്തിന് വേണ്ടി ഹാജിമാർ ഹറമിലേക്ക് യാത്രയാകാൻ നിൽക്കുന്ന സന്ദർഭത്തിൽ ഉണ്ടായ ഈ വിവാദങ്ങൾ സംഘടനാ മത്സരത്തിന് ആക്കം കൂട്ടുന്നതും പരസ്പര വിദ്വേഷം വർദ്ധിപ്പിക്കുന്നതുമാണ്. കേരള ഹജ്ജ് കമ്മിറ്റിയുടെ ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരള ഹജ്ജ് കമ്മിറ്റി അടിയന്തരമായി ഇത് തിരുത്തുകയും അധികാര ദുർവിനിയോഗം നടത്തിയവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യണം. ഹജ്ജ് വകുപ്പ് മന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഐ. എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.