വ്യാജ പീഡനക്കേസ്: പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍ രംഗത്ത്

Eranakulam

കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കള്‍ക്കും ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കേസിന് ആസ്പദം. തന്ത്രിയുടെ സഹോദര മക്കളായ പ്രവീണും ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസ്. പ്രവീണിന്റെ കര്‍ണാടകയിലുള്ള പെണ്‍സുഹൃത്താണ് അറസ്റ്റിലായ അരുണിനും ക്ഷേത്രം തന്ത്രിക്കുമെതിരെ പരാതി നല്‍കിയ സ്ത്രീ. കര്‍ണാടക ബെന്ദല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യം പൊലീസിനും കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും മകള്‍ ഉണ്ണിമായ പറഞ്ഞു. അച്ഛന്റെ നിരപരാദിത്തം തെളിയിക്കുന്ന ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിട്ടും പൊലീസ് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ അവര്‍ എന്നെയും ക്ഷേത്രത്തെയും നിരന്തരം വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു. കര്‍ണാടക പോലീസ് പണം ആവശ്യപ്പെട്ടതിന്റെ തെളിവും തന്റെ പക്കലുണ്ട്. കര്‍ണാടകയിലെ യുവതി പൂജക്കായി ക്ഷേത്രത്തില്‍ എത്തിയെന്ന് പറയുന്ന ദിവസം യുവതിയും മൂന്ന് സ്ത്രീകളും വന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയില്‍ വ്യക്തമായി. ക്ഷേത്രത്തില്‍ പ്രവേശിച്ച അവര്‍ ചില ഫോട്ടോകള്‍ എടുക്കുകയും ഉടന്‍ തന്നെ അവിടെ നിന്ന് പോവുകയുമായിരുന്നു. വസ്തുത ഇതാണെന്നിരിക്കെയാണ് വ്യാജ തെളിവുകള്‍ സൃഷ്ടച്ചുകൊണ്ട് സഹോദരിയുടെ ഭര്‍ത്താവിനെ പീഡനക്കേസില്‍ കുടുക്കിയതെന്നും അവര്‍ പറഞ്ഞു.ഈ കേസില്‍ അച്ഛനെയും ഉള്‍പ്പെടുത്തി ക്ഷേത്രത്തിന് കളങ്കം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.

അച്ഛന്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയാണ്. അച്ഛന്റെ സഹോദരങ്ങള്‍ ക്ഷേത്ര ഭരണം നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ, അച്ഛന്റെ വധിക്കുന്നതടക്കമുള്ള ശ്രമങ്ങള്‍ക്ക് പദ്ധതിയിടുകയും ക്ഷേത്ര ഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്ത്രിലെ തിരുവാഭരണം മോഷ്ടിക്കാനും ദേവസ്ഥാനം ക്ഷേത്രത്തിന്റെ കീഴില്‍ ആരംഭിക്കാനിരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രവും ജീവകാരുണ്യ പ്രവര്‍ത്തനവും അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്ഷേത്രം തന്ത്രിയായ അച്ചന്‍ ഉണ്ണി ദാമോദരനും ഭക്തരും ചേര്‍ന്ന് സഹോദര മക്കളെ പുറത്താക്കിയത്. വധശ്രമത്തിന് ഭണ്ഡാരം മോഷ്ടിച്ചതിനും എതിര്‍കക്ഷികള്‍ക്ക് എതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ജ്യാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ കേസ് നിലവിലുണ്ട്. കൂടാതെ, കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ അച്ഛന്റെ സഹോദര മക്കള്‍ക്കെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന കോടതി വിധിയുമുണ്ട്. വസ്തുത ഇതാണെന്നിരിക്കെയാണ് കുടുംബത്തെയും ക്ഷേത്രത്തെയും തകര്‍ക്കാന്‍ എതിര്‍ക്ഷികള്‍ വ്യാജപരാതി ഉന്നയിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സംഭവത്തില്‍ ഉണ്ണി ദാമോദരന്റെ സഹോദരന്മാരായ കെ.ഡി ദേവദാസ്, കെ.ഡി വേണുഗോപാല്‍, ഇവരുടെ മക്കളായ അഡ്വ. പ്രവീണ്‍, അഡ്വ. ശ്രീരാഗ് ദേവദാസ്, സ്വാമിനാഥന്‍, കാശിനാഥന്‍, മരുമക്കളായ അനഘ പ്രവീണ്‍, രജിത സ്വാമിനാഥന്‍, ചന്ദന ശ്രീരാഗ്, മഹേശ്വരി എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഉണ്ണിമായ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.