അമ്പലവയല്‍ കാരാപ്പുഴ പാലം എത്രയും വേഗം തുറക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Wayanad

കല്പറ്റ: അമ്പലവയല്‍ മുട്ടില്‍ പഞ്ചായത്തുകളെയും സുല്‍ത്താന്‍ബത്തേരി കല്പറ്റ നിയോജക മണ്ഡലങ്ങളെയും ബത്തേരി വൈത്തിരി താലൂക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ കാരാപ്പുഴ ഡാമിന് സമീപമുള്ള അമ്പലവയല്‍ കാരാപ്പുഴ പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ഇതിനാവശ്യമായ കോടതി അനുമതി ഉള്‍പ്പെടെ അടിയന്തിരമായി നേടിയെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കാരാപ്പുഴ ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

2005 ഏപ്രില്‍ 1 ന് തുടങ്ങിയ പണിയാണ് ഇപ്പോഴും പൂര്‍ത്തിയാകാത്തത്. 2005 ഡിസംബര്‍ 31 ന് പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. പൂര്‍ത്തീകരണ കാലാവധി 7 തവണ നീട്ടികൊടുത്തെങ്കിലും 78% പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡും അനുബന്ധ പ്രവൃത്തികളും കരാറുകാരന്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കരാറുകാരനെതിരെ ജല അതോറിറ്റി നിയമനടപടി തുടങ്ങിയെങ്കിലും കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ബാധ്യത ഈടാക്കാന്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ജല അതോറിറ്റി സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

അപ്രോച്ച് റോഡ് പൂര്‍ത്തിയായാല്‍ മാത്രമേ പാലം തുറന്നുകൊടുക്കാന്‍ കഴിയുകയുള്ളൂവെന്നും എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. ബാക്കിയുള്ള നിര്‍മ്മാണ ജോലികള്‍ ടെണ്ടര്‍ ചെയ്യുന്നതിന് കോടതിയുടെ അനുമതിക്കായി ശ്രമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നേരില്‍ കേട്ടു. അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കി പാലം തുറന്നുനല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പൊതു താല്‍പര്യം മുന്‍നിര്‍ത്തി സമര്‍പ്പിച്ച പരാതി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വാഴവറ്റ മേഖലാ ഡി.വൈ.എഫ്.ഐ. സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.