കുറ്റക്കാരനെന്ന വിധി ഉചിതമെന്ന് ഗുജറാത്ത് കോടതി; രാഹുലിന് അയോഗ്യത തുടരും

India

മുംബൈ: രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന വിധി ഉചിതമാണെന്നും അയോഗ്യത തുടരുമെന്നും ഗുജറാത്ത് ഹൈക്കോടതി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. നേരത്തെയുള്ള വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയാണ് ഗുജറാത്ത് കോടതി രാഹുലിന്റെ അപ്പീല്‍ തള്ളിയത്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് വിധി പറഞ്ഞത്.

കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എം എല്‍ എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ രണ്ട് വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.