ഐ എസ് ഐ മാര്‍ക്ക് രാജ്യത്തെ ചെരിപ്പുവ്യവസായത്തെ തകര്‍ക്കുമെന്ന്

Kozhikode

കോഴിക്കോട്: രാജ്യത്ത് എല്ലാ വിഭാഗം ചെരുപ്പ് ഉല്‍പ്പന്നങ്ങള്‍ക്കും ഐ എസ് ഐ മാര്‍ക്ക് നിര്‍ബന്ധമാക്കിയത് ചെരുപ്പ് നിര്‍മാണമേഖലയെ തകര്‍ക്കുമെന്ന് ചെരിപ്പ് നിര്‍മാതാക്കളുടെ സംഘടന. ഐ.എസ്.ഐ മാര്‍ക്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത് ജൂലൈ ഒന്ന് മുതലാണ്.

ഹവായ് ചെരുപ്പുകള്‍, സാന്‍ഡല്‍ സ്ലിപ്പര്‍ വിഭാഗത്തില്‍പെട്ട ഉല്‍പ്പന്നങ്ങള്‍, സ്‌പോര്‍ട്‌സ് ഷൂ തുടങ്ങിയവക്ക് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. പാദരക്ഷകള്‍ക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിനോട് വ്യവസായികള്‍ക്കാര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ തീര്‍ത്തും ശാസ്ത്രീയമല്ലാതെയാണ് ഇതിന്റെ ഗുണനിലവാര മാനദണ്ഡങ്ങളും അത് നടപ്പാക്കാനുള്ള രീതികളും വന്നിരിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എം.എസ്.എം.ഇ ഫൂട് വേര്‍ സെക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

300 രൂപ വിലവരുന്ന പി.വി.സി ഇന്‍ജെക്ഷന്‍ ഷൂവിനും 10000 രൂപ വിലവരുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഒരേ സ്റ്റാന്‍ഡേര്‍ഡാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതേപോലെ 100 രൂപ വിലവരുന്ന ഹവായ് ചെരുപ്പിനും 1000 രൂപ വിലവരുന്ന ബ്രാന്‍ഡഡ് ചെരുപ്പിനും ഒരേ സ്റ്റാന്‍ഡേര്‍ഡാണ് പറഞ്ഞിരിക്കുന്നത്. ചെറിയ കുട്ടികളുടെ സോഫ്റ്റായ കൈകൊണ്ടുണ്ടാക്കിയ ചെരുപ്പുകള്‍ക്കും മെഷീനില്‍ ഉണ്ടാക്കുന്ന പി.യു.ഡി.ഐ.പി ചെരുപ്പുകള്‍ക്കും ഒരേ മാനദണ്ഡമാണ് പറയുന്നത്. ഇത് ഒരിക്കലും ശാസ്ത്രീയമല്ല. ഇതേപോലെതന്നെ ടെസ്റ്റിംഗുകളുടെ കാര്യങ്ങളിലും നടപടിക്രമങ്ങളുടെ കാര്യങ്ങളിലും ആശാസ്ത്രീയതകള്‍ ധാരാളമാണ്.

ഇന്ത്യയിലെ പാദരക്ഷാ വ്യവസായങ്ങളില്‍ 75 ശതമാനത്തില്‍ അധികവും അസംഘടിത മേഖലയില്‍ ആണ്. സര്‍ക്കാര്‍ കണക്കനുസരിച്ചു 44.2 ലക്ഷം ആളുകളാണ് ഈ മേഖലയില്‍ ജോലിയെടുക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും സൂക്ഷ്മ ചെറുകിട മേഖലയിലാണ്. സര്‍ക്കാര്‍ നിലവില്‍ ഇറക്കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ശാസ്ത്രീയമാക്കുകയും ചെയ്യാത്ത പക്ഷേ ഇതെല്ലാം നടപ്പിലാക്കുന്നത് ഈ മേഖലയെത്തന്നെ തകര്‍ക്കുന്നതാണ്. സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ അടച്ചു പൂട്ടുന്നതിലേക്കും വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മാത്രമായി ഈ മേഖല മാറുകയുമാണ് അനന്തരഫലമെന്നും നേതാക്കള്‍ പറഞ്ഞു. വിഷയം സംസ്താന സര്‍ക്കാരിന്റേയും കേന്ദ്രമന്ത്രിമാരുടേയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മളനത്തില്‍ ചെയര്‍മാന്‍ വി.കെ.സി.റസാഖ്, കണ്‍വീനര്‍ ബാബു മാളിയേക്കല്‍, എം.അബ്ദുറഹിമാന്‍, പി.പി.മുസമ്മില്‍, എം.രഞ്ജിത്ത്, കെ.വി.ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.