ഉമ്മന്‍ചാണ്ടി ഇല്ലാത്ത പുതുപ്പള്ളിയിലെ ഞായറാഴ്ച

Opinions

മാന്നാനം സുരേഷ് (ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്‍റ്)

മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും എം എല്‍ എയായും 53 വര്‍ഷക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന, ജനങ്ങളുടെ പ്രതീക്ഷയും ആശ്രയ കേന്ദ്രവുമായിരുന്ന ഉമ്മന്‍ചാണ്ടി വിടവാങ്ങിയപ്പോള്‍ കോട്ടയത്തുകാര്‍ക്ക് ഒരു ഫോണ്‍കോളില്‍ തീരുന്ന പ്രശ്‌നങ്ങള്‍ക്ക് ഇനി ആരുമില്ലാത്ത അവസ്ഥയായി.

എവിടെയായിരുന്നാലും എത്ര തിരക്കായിരുന്നാലും ഉമ്മന്‍ചാണ്ടി ഞായറാഴ്ച പുതുപ്പള്ളി കരോട്ട് വള്ളക്കാല വീട്ടിലെത്തും. അന്ന് അവിടെ ജനങ്ങളുടെ ഒരു ഘോഷയാത്രയുടെ ആരവങ്ങളാണ്. വീട്ടു പ്രശ്‌നക്കാര്‍, ജോലി പ്രശ്‌നക്കാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ അവരുടെ ആവലാതികളുമായി ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ മുറ്റത്തുണ്ടാകും.

വരുന്നവര്‍ക്കാര്‍ക്കും ഒരു വേര്‍തിരിവും രാഷ്ട്രീയപക്ഷവും ഇല്ലാതെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അത് പരിഹരിക്കുവാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. അരനൂറ്റാണ്ടിലേറെ കോട്ടയത്തും കേരളത്തിലും നിറഞ്ഞ തന്റെ സാന്നിധ്യം ജനങ്ങളുടെ ക്ഷേമത്തിനും കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ട സഹായ ഹസ്തങ്ങളുമായി അദ്ദേഹം അത്യപൂര്‍വ്വ ജീവിത ശൈലിയുമായി മുന്നോട്ടുപോയി. കോട്ടയത്ത് ഏത് സ്ഥലത്തും ഏതു പരിപാടിയായാലും ചെറുതും വലുതും നോക്കാതെ ഉദ്ഘാടകനായും മുഖ്യാതിഥിയായും ഉണ്ടാകും.

ഉമ്മന്‍ചാണ്ടിക്ക് ഒരു വീട്ടുകാരണവരുടെ സ്ഥാനമാണ് എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നത്. കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു രാഷ്ട്രീയ ചാണക്യനായി ഉമ്മന്‍ചാണ്ടി അറിയപ്പെട്ടിരുന്നു. വ്യക്തമായ നിലപാടുകളും ഏത് കാര്യത്തിലും സമന്വയത്തിന്റെയും ജനസമ്പര്‍ക്ക പരിപാടികളിലൂടെയും എന്നുവേണ്ട കേരളത്തിന്റെ വികസനത്തിന് കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് വ്യവസായ വളര്‍ച്ചയ്ക്ക് സമസ്ത മേഖലയിലും ഒരു ഭരണാധികാരി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മറ്റുള്ളവരെക്കാള്‍ മുമ്പിലാണ്.

വിമര്‍ശനങ്ങളെ പോലും പുഞ്ചിരി കൊണ്ട് നേരിടുന്ന ഉമ്മന്‍ചാണ്ടിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം എടുത്തു പറയേണ്ടതെന്നാണ് ലേഖകനായ എനിക്ക് ഞാന്‍ സംസ്ഥാന പ്രസിഡണ്ട് ആയ ഗാന്ധി ദര്‍ശന വേദിയുടെയും ലോഹ്യ കര്‍മ്മസമിതിയുടെയും പരിപാടികളിലും, പുതുപ്പള്ളിയിലെ പി എന്‍ പീതാംബരന്‍ അവര്‍കളുടെ ശ്രീനാരായണ സാംസ്‌കാരി സമിതിയുടെ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ചാണ്ടി സാര്‍ മായുള്ള അടുപ്പം തുടങ്ങിയത്. 50 വര്‍ഷക്കാലം ശ്രീനാരായണ സാംസ്‌കാരി സമിതി കോട്ടയത്ത് നടത്തുന്ന എം വിശ്വംഭര സ്മാരക ഹാളിലെ പരിപാടികളിലേക്ക് എന്റെ ഓര്‍മ്മകള്‍ ഓടിയെത്തുകയാണ്. ഏതു പരിപാടികള്‍ നടത്താന്‍ ആലോചിച്ചാലും ഉദ്ഘാടനം ഉമ്മന്‍ചാണ്ടി സാറാണ് അത്രയ്ക്ക് അടുപ്പമാണ്. പി എന്‍ പി താംബരനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം അതില്‍ ഒരു സഹ സംഘാടകനായി ഞാനും സഹകരിച്ചിട്ടുണ്ട്. ശ്രീനാരായണ സാംസ്‌കാരിക സമിതി ജനറല്‍ സെക്രട്ടറിയായ പി എന്‍ പീതാംബരന്‍ അവറുകളുടെ മരണാനന്തര ചടങ്ങുകളില്‍ ഒരു സഹോദരന്‍ നഷ്ടപ്പെട്ട ആളെപ്പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സാര്‍ മരണാനന്തര ചടങ്ങില്‍ ഒരുകസേര പോലും ഇട്ട് ഇരിക്കാതെ അദ്ദേഹത്തിന്റെ മൃതശരീരത്തിന് സമീപം നിന്നത് ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ്.

മണിക്കൂറുകളോളം ഉമ്മന്‍ചാണ്ടി സാറും പീതാംബരന്‍ സാറും ഒരു സഹോദര തുല്യ സ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ ആയിരുന്നു. ലേഖകനായ എന്റെ വിവാഹത്തിന് ഏറ്റുമാനൂര്‍ അമ്പലത്തില്‍ വന്നത് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യങ്ങളില്‍ ഒന്നാണ്. ഒരു ജനതാദള്‍ പാര്‍ട്ടിക്കാരനായ എനിക്ക് അദ്ദേഹം തന്ന സ്‌നേഹവും കരുതലും എന്നും എന്നും ഓര്‍മ്മയില്‍ നിലനില്‍ക്കും. ഇങ്ങനെയൊരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ആ ഘടകമാണ്. ജ്വലിച്ചുനിന്ന് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലായില്‍ വീട്ടില്‍ തന്റെ ചേതനയറ്റ ശരീരം ഇരുപതാം തീയതി വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയുടെ അടക്കപ്പെടുകയാണ്. ഈ പള്ളിയിലെ കുര്‍ബാന കൂടുന്നത് എല്ലാ ഞായറാഴ്ചകളിലും പതിവായിരുന്നു. ഉമ്മന്‍ചാണ്ടി ഇല്ലാത്ത ഞായറാഴ്ചകളുമായി പുതുപ്പള്ളി കരോട്ട് വള്ളക്കാലായി വീടും പുതുപ്പള്ളി പള്ളിയും.