വിഭവങ്ങള്‍ കൊണ്ട് വികസനപാതയില്‍ നമ്പര്‍ വണ്ണായി സൗദി അറേബ്യ

Gulf News GCC

ദുബൈ: പ്രകൃതി വിഭവങ്ങള്‍ കൊണ്ട് ഏറ്റവും സമ്പന്നമായ രാജ്യം സൗദി അറേബ്യയെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, പ്രകൃതിവാതകം, സ്വര്‍ണ നിക്ഷേപം തുടങ്ങിയവയിലാണ് സൗദിക്ക് വന്‍ശേഖരമുള്ളത്. ലോകത്തിലെ സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലേക്ക് കുതിക്കുകയാണ് ഈ അറബ് രാജ്യം. എക്കണോമിക് മാസികയായ ഇന്‍ഫോ ഗൈഡാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയതിലാണ് സൗദി ഒന്നാമതെത്തിയത്. ലോകാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവങ്ങളുള്ള പതിനഞ്ച് രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഒന്നാം സ്ഥാനം സൗദി അറേബ്യ. രണ്ടാം സ്ഥാനത്ത് യു എ ഇയും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഖത്തറും കുവൈത്തുമാണുള്ളത്. പതിനഞ്ചാം സ്ഥാനത്താണ് അമേരിക്ക. ആഗോളതലത്തില്‍ തന്നെ സമ്പത്തിന്റെ ഉറവിടങ്ങളായ വിഭവങ്ങള്‍ സമൃദ്ധമായ സൗദി അറേബ്യ വിസ്തൃതിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. മുസ്ലിംകളുടെ പുണ്യ സ്ഥലങ്ങളായ മക്ക, മദീന എന്നീ നഗരങ്ങളും സൗദിയിലാണ്. പില്‍ഗ്രി ടൂറിസത്തിന്റെ കാര്യത്തിലും ഏറെ മുന്നേറ്റം നടത്തുകയാണ് രാജ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ ഇവിടെ എത്തുന്നുണ്ട്. ലക്ഷങ്ങള്‍ പങ്കെടുത്ത മുസ്ലിം തീര്‍ഥാടനമായ ഹജ്ജ് കര്‍മം ഈയിടെയാണ് സമാപിച്ചത്. നേരത്തെയുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്ഥമായി രാജ്യത്തിന്റെ വ്യാവസായികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് അനുഗുണമായ നീക്കങ്ങള്‍ സൗദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അറബ് നാടുകളിലെ ഐക്യവും പുരോഗതിക്ക് കാരണമാവുകയാണ്. നേരത്തെയുണ്ടായിരുന്ന തര്‍ക്കങ്ങള്‍ മാറ്റിവച്ച് അയല്‍ രാജ്യങ്ങളുമായി നല്ല സൗഹൃദത്തിലാണ് ഇപ്പോള്‍ വര്‍ത്തിക്കുന്നത്.