മണിപ്പൂരില്‍ സര്‍ക്കാരിന്‍റെ മൗനാനുവാദത്തോടെ നടക്കുന്ന വംശഹത്യക്കെതിരില്‍ ജനകീയ പ്രക്ഷോഭത്തിന് സജ്ജരാവുക: വിമന്‍ജസ്റ്റിസ്

Thiruvananthapuram

തിരുവനന്തപുരം: മണിപ്പൂരില്‍ വംശീയ കലാപങ്ങള്‍ കൊടുമ്പിരികൊള്ളുന്നതോടൊപ്പം ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കുനേരെയുള്ള അതിഭീകരമായ അതിക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. വംശഹത്യ നടത്തുന്ന മുഴുവന്‍ കലാപകാരികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് മണിപ്പൂരില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം വംശഹത്യാവെറിയന്‍മാര്‍ക്ക് ഭരണകൂടം മൗനാനുവാദം നല്‍കുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. ഇതിനെതിരെ നാളെ ജൂലൈ 21ന് വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വിമന്‍ ജസ്റ്റിസ് പ്രക്ഷോഭം നടത്തുമെന്നും മുഴുവന്‍ മനുഷ്യ സ്‌നേഹികളും സഹകരിക്കണമെന്നും വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ അഭ്യര്‍ത്ഥിച്ചു

പൊതുജന മധ്യത്തിലൂടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുനന്നതാണ്. ഗുജറാത്ത് കലാപത്തില്‍ നടന്നതിന് സമാനമായ കാഴ്ചയാണ് മണിപ്പൂരിലുമുള്ളത്. ഇത് ഒരു മനുഷ്യ സ്‌നേഹിക്കും കണ്ടിരിക്കാനാവില്ല. മുഴുവന്‍ അക്രമികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ മണിപ്പൂര്‍ ഭരണകൂടം തയ്യാറാവണം. മണിപ്പൂരിലും രാജ്യത്തുടനീളവും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി തയ്യാറകണമെന്നും വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ ആവശ്യപ്പെട്ടു.