65 കാരന്‍റെ ശ്വാസനാളത്തിലെ ഗുരുതര ക്യാന്‍സര്‍ സുഖപ്പെടുത്തി

Health

കോഴിക്കോട്: 65 വയസ്സുള്ള കോഴിക്കോട് സ്വദേശിയുടെ അന്നനാളത്തിന് മുകളിലുള്ള ശ്വാസനാളത്തിന്റെ കോശങ്ങളില്‍ പിടിപെട്ട കാര്‍സിനോമ ഹൈപ്പോ ഫറിനക് സ് എന്ന അപൂര്‍വ്വയിനം ക്യാന്‍സര്‍ നൂതന ചികിത്സാ രീതിയിലൂടെ സുഖപ്പെടുത്തി.

ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും അമിതമായി തൂക്കക്കുറവ് ഉണ്ടായതിനെ തുടര്‍ന്നു മുന്‍ സൈനിക ഓഫീസര്‍ കൂടിയായ രോഗി, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റിയൂട്ട് (എ ഒ ഐ) റേഡിയേഷന്‍ ഓങ്കോളജി എം ഡി. ഡോ. മിഥുന്‍ മുരളിയെ സമീപിച്ചത്. വലിയ രീതിയില്‍ പുകവലി സ്വഭാവമുള്ള രോഗിയെ ഉടനെ തന്നെ മള്‍ട്ടി ഡിസിപ്ലിനറി റ്റിയൂമര്‍ ബോര്‍ഡിന്റെ അവലോകനത്തിന് വിധേയനാക്കി, രോഗം കണ്ടെത്തുകയും ചികിത്സകള്‍ തുടങ്ങുകയുമായിരുന്നു.

സമഗ്ര പരിശോധനകള്‍ക്കു ശേഷമാണ് രോഗിക്ക് ഈ അപൂര്‍വ്വ രോഗത്തിന്റെ ഘട്ടം 4 എ ആണെന്ന് കണ്ടെത്തിയത്. വളരെ കൂടുതലായി പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കല്‍ എന്നിവ ശീലമാക്കിയവരിലാണ് ഇത്തരം അപകടകരമായ അര്‍ബുദം കണ്ടുവരുന്നത്. ആറ് തവണത്തെ കീമോ തെറാപ്പിക്കൊപ്പം കഴുത്തിലേക്ക് റാപ്പിഡ് ആര്‍ക്ക് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിക്ക് ബാഹ്യമായ ബീം റേഡിയോ തെറാപ്പി ചികിത്സാരീതികള്‍ നടത്തിയതു മൂലമാണ് ചികിത്സ വിജയം കൈവരിച്ചതെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. മിഥുന്‍ മുരളി അറിയിച്ചു.

എ ഒ ഐ (അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റിയൂട്ട്) ലെ ആദ്യഘട്ടത്തിലുള്ള രോഗനിര്‍ണയം, കൃത്യവും സമഗ്രവുമായ പരിചരണം, ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം, കേന്ദ്രീകൃത റേഡിയേഷന്‍, ചികിത്സ ആസൂത്രണം, അന്താരാഷ്ട്ര നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സ പ്രോട്ടോക്കോളുകള്‍ എന്നിവയുടെ പിന്തുണയും ഈ ചികിത്സ വിജയത്തിന് പിറകിലുണ്ടെന്ന് ദക്ഷിണേഷ്യയിലെ സി ടി എസ് ഐ പ്രോസസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഫൈസല്‍ സിദ്ദിക്ക് പറഞ്ഞു.