ആലുവയിലെ പിഞ്ചുബാലികയുടെ കൊലപാതകം; ആഭ്യന്തര വകുപ്പിന്‍റെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

Wayanad

കല്പറ്റ: ആലുവയിലെ പിഞ്ചു ബാലിക ചാന്ദിനിയുടെ കൊലപാതകത്തില്‍ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി. മാപ്പു പറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല അഞ്ചു വയസ്സുകാരി ചാന്ദിനി എന്ന പെണ്‍കുഞ്ഞിന്റെ കൊലപാതകം. ഏഴു വര്‍ഷം കൊണ്ട് കേരളം ക്രിമിനലുകളുടെ സങ്കേതമായി മാറിയിരിക്കുകയാണ്.

കള്ളനും കൊലപാതകികള്‍ക്കും അഴിമതിക്കാര്‍ക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. ഒരു പിഞ്ചു പെണ്‍കുട്ടിയെ കാണാതായിട്ടും ഗൗരവകരമായ അന്വേഷണം നടത്താന്‍ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു.

കേവലം ഒരു മൈക്കില്‍ നിന്നും ശബ്ദം കേട്ടതിന്റെ പേരില്‍ നാട് നീളെയുള്ള പൊലീസിനെ മുഴുവന്‍ ഇറക്കി മൈക്കിനെ കസ്റ്റഡിയിലെടുത്ത അല്‍പനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗിരീഷ് കല്പറ്റ, സി എ അരുണ്‍ ദേവ്, എസ് മണി, കെ കെ മുത്തലിബ്, ഡിന്റോ ജോസ്, ഷാഫി പുല്‍പ്പാറ, സുനീര്‍ ഇത്തിക്കല്‍, മുബാരീഷ് ആയ്യാര്‍, അര്‍ജുന്‍ ദാസ്, മുഹമ്മദ് ഫെബിന്‍, മുത്തലിബ് പഞ്ചാര, ഷമീര്‍ എമിലി, ഷൈജു കെ ബി, ഷഫീഖ് റാട്ടക്കൊല്ലി, ഷൈജല്‍ ബൈപാസ്, ഷബീര്‍ പുത്തൂര്‍വയല്‍, ഷനൂബ് എം വി, സുവിത്ത് എമിലി തുടങ്ങിയവര്‍ സംസാരിച്ചു.