സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം; കവര്‍ച്ചാശ്രമത്തിനിടയില്‍ കൊല നടത്തിയതെന്ന് പ്രതി

Palakkad

പാലക്കാട്: സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ചത് കവര്‍ച്ചാശ്രമത്തിനിടെയുള്ള കൊലപാതകം. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു. ഷൊര്‍ണൂര്‍ കൂനത്തറയിലാണ് സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ചത്. വീട്ടില്‍ തീ ഉയര്‍ന്നതിനു പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് കുറ്റം സമ്മതിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് നീലമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തീ ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. അഗ്‌നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.

സഹോദരിമാര്‍ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് അത് തടയാനായി എത്തിയതാണ് എന്നാണ് ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പൊലീസിന്റെ അന്വേഷണത്തില്‍ പട്ടാമ്പി സ്വദേശിയായ ഇയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനില്‍ കേസുള്ളതായും കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

ഈ സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു. രണ്ട് വീട്ടിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. സമീപത്ത് മറ്റ് വീടുകളില്ല. 20 വര്‍ഷം മുമ്പാണ് ഇവര്‍ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജന സംരക്ഷണ കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിരുന്നു.