വവ്വാലിനിഷ്ടപ്പെട്ട പഴങ്ങളോട് കോഴിക്കോട്ടുകാര്‍ക്ക് ഇഷ്ടക്കുറവ് !

Kerala

എ വി ഫര്‍ദിസ്

കോഴിക്കോട്: വവ്വാലിന് പ്രിയപ്പെട്ട പഴങ്ങളോട് കോഴിക്കോട്ടുകാര്‍ക്ക് ഇഷ്ടക്കുറവ്. റംബൂട്ടാന്‍, പേരക്ക തുടങ്ങിയ പഴങ്ങള്‍ വാങ്ങുന്നതില്‍ നിന്നാണ് രണ്ടു ദിവസമായി പൊതുവെ ഭക്ഷണപ്രിയരായ കോഴിക്കോട്ടുകാര്‍ പിന്നാക്കം പോയിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ പഴ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിപ്പ പേടിയില്‍ രണ്ടു ദിവസമായി ഉണ്ടായ വിപണി മാന്ദ്യം തന്നെയാണ് ഫല വിപണിയിലും ഉണ്ടായിരിക്കുന്നതത്രേ.

പേരക്കക്ക് ഒന്നര കിലോ 100 രൂപക്കടുത്താണ് ഇന്നലെയും വിറ്റു പോയത്. ചിലര്‍ നിപ വന്നതോടെ പഴവിപണി ഇടിഞ്ഞ് വില കുറഞ്ഞുവെന്ന ധാരണയില്‍ വാങ്ങാന്‍ എത്തുന്നുണ്ടെന്നും പാളയത്തെ കച്ചവടക്കാര്‍ പറയുന്നു. റംബൂട്ടാന്‍ കച്ചവടത്തിന് അല്‍പം ക്ഷീണം നേരിട്ടുവെങ്കിലും നിപ 2018 ലേതുപോലെ ആളുകള്‍ പഴങ്ങളോട് പൂര്‍ണമായി അകലം പാലിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം മലയോര മേഖലയിലെ റംബൂട്ടാന്‍ കൃഷിക്ക് നിലവിലെ സ്ഥിതികള്‍ തിരിച്ചടിയായിട്ടുണ്ട്. കോഴിക്കോട്ടേക്കും സംസ്ഥാനത്തേക്ക് പഴങ്ങള്‍ വരുന്നത് തൊട്ടടുത്തെ കര്‍ണാടക, തമിഴ്‌നാട് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ്. എന്നാല്‍ റംബൂട്ടാന്‍, ഞാവല്‍ എന്നിവ നമ്മുടെ മലയോര മേഖലയിലും കൃഷി ചെയ്തു വരുന്നുണ്ട്. പ്രദേശികമായി തന്നെ ഇത് വിപണിയില്‍ എത്തിക്കുന്നതും പതിവാണ്. നിപ ബാധിത പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും ഇത്തരം ധാരാളം കൃഷികളുണ്ട്. കിളികളില്‍ നിന്നും വവ്വാലുകളെയും തുരത്തിയാണ് കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്യുന്നത്. എന്നാല്‍ നിപയുടെ വരവോടെ ഇനി കച്ചവടം നടക്കില്ലെന്ന ആശങ്കയിലാണിവര്‍.

നെറ്റും വേലിയുമെല്ലാം കെട്ടി വവ്വാല്‍ അടക്കമുള്ളവ അകറ്റി നിര്‍ത്തിയാണ് കൃഷി ചെയ്തതെങ്കിലും 2018 ലേതു പോലെ നിപ്പ ഭീതി നീണ്ടു പോയാല്‍ തങ്ങളുടെ അദ്ധ്യാനം പാഴായി പോകുമോയെന്ന ആശങ്കയിലാണ് മലയോര മേഖലയായ കുറ്റിയാടിയിലടക്കമുള്ള കൃഷിക്കാര്‍. വൈറസ് ബാധകളുടെ പേരില്‍ കര്‍ഷകരുടെ ചോറില്‍ മണ്ണ് വാരി ഇടരുതെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചു.

റംമ്പൂട്ടാന്‍ കൃഷി ചെയ്യുന്നവര്‍ അടക്കമുള്ള കൃഷിക്കാരുടെ പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവയുടെ വിപണന സാധ്യത ഇല്ലാതാക്കുന്ന രീതിയില്‍ അടിസ്ഥാനരഹിതമായി സര്‍ക്കാര്‍ പ്രസ്താവനയിറക്കരുത്. മരം പൂക്കുമ്പോള്‍ മുതല്‍ വലയിട്ട് മൂടി വവ്വാലുകളുടെയും മറ്റ് പക്ഷികളുടെയും ആക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ചാണ് കൃഷിക്കാര്‍ റംമ്പൂട്ടാന്‍ അടക്കമുള്ള പഴങ്ങളും പച്ചക്കറികളും സംരക്ഷിക്കുന്നത്. തികച്ചും ഭക്ഷ്യയോഗ്യമായ അത്തരം കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഒരു തരത്തിലും വൈറസ് ബാധ ഉണ്ടാകുകയില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ഷകരെ ദ്രോഹിക്കരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.