യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേധാവിത്വം: രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍

Kerala

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അബിന്‍ വര്‍ക്കിയും അരിതാ ബാബുവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി സംസ്ഥാന ഉപാധ്യക്ഷന്മാരായി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മേധാവിത്വം നേടിയപ്പോള്‍ നാല് ജില്ലകളില്‍ കെ സി വേണുഗോപാല്‍ പക്ഷം അട്ടിമറി വിജയം നേടി. അതേസമയം കണ്ണൂരില്‍ കെ സുധാകരന്റെ സ്ഥാനാര്‍ത്ഥി തോറ്റു.

ഉമ്മന്‍ ചാണ്ടി അവസാനമായെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ത്ഥിത്വം. പതിവ് തെറ്റിച്ചില്ല, അമ്പതിനായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സംസ്ഥാന അധ്യക്ഷ പദവി നേടിയത്. സാധുവായ 5,11,489 വോട്ടുകളില്‍ രാഹുലിന് 2,21,986 വോട്ടുകളും ഐ ഗ്രൂപ്പുകാരനായ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളും ലഭിച്ചു. കെ സി വേണുഗോപാല്‍ പക്ഷത്തെ അരിത ബാബു 31,930 വോട്ടുകള്‍ മാത്രമാണ് നേടിയത്. ദേശീയ നേതൃത്വം അഭിമുഖം നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ എ ഗ്രൂപ്പ് നേതാക്കളാണ് അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാര്‍ത്ഥി ഫര്‍സീന്‍ മജീദാണ് കണ്ണൂരില്‍ തോറ്റത്. എ ഗ്രൂപ്പിനെ പിളര്‍ത്തിയാണ് നാല് ജില്ലകളില്‍ കെ സി വേണുഗോപാല്‍ പക്ഷം വിജയിച്ചിരിക്കുന്നത്. കോഴിക്കോട് ടി സിദ്ദീഖും മലപ്പുറത്ത് വി എസ് ജോയിയും ചുക്കാന്‍ പിടിച്ചപ്പോള്‍ കോട്ടയത്ത് തിരുവഞ്ചൂരിന്റെ സഹായത്തോടെയാണ് എ ഗ്രൂപ്പിന്റെ മൂന്ന് ജില്ലകള്‍ കെ സി പക്ഷം പിടിച്ചത്. പത്തനംതിട്ടയില്‍ എ ഗ്രൂപ്പിലെ തമ്മിലടി കാരണമാണ് സ്ഥാനം എ ഗ്രൂപ്പിന് നഷ്ടപ്പെട്ടത്.

കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പാണ് ജില്ലാ അധ്യക്ഷന്മാരായി വിജയിച്ചത്. ആലപ്പുഴയില്‍ കെ സി ഗ്രൂപ്പുമായി കടുത്ത മത്സരം നടന്നിരുന്നു. അതേസമയം തൃശൂരില്‍ കെ സുധാകരന്റെ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. എന്നാല്‍ എറണാകുളത്തെ ഫലം പ്രഖ്യാപിച്ചിട്ടില്ല. എ, ഐ ഗ്രൂപ്പുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വൈസ് പ്രസിഡന്റുമാരെ സ്വന്തമാക്കുന്നതിലും കെ സി വേണുഗോപാല്‍ പക്ഷം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൊല്ലത്ത് നിന്നുള്ള രണ്ട് ഫലങ്ങളും പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലം, ബ്ലോക്ക് അധ്യക്ഷന്മാരെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.