പി വി അന്‍വറിന്‍റെ 6.24 ഏക്കര്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്

Kerala

താമരശേരി/കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയുടെ കൈവശത്തിലുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ്. ഭൂപരിധി ലംഘിച്ചുള്ള 6.24 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് ഉത്തരവിട്ടത്. ഇത് മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ താലൂക്ക് ലാന്‍ഡ് റവന്യൂ ബോര്‍ഡിന്റേതാണ് നടപടി. ഏഴ് ദിവസത്തിനകം ഭൂമിസര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഭൂമി സറണ്ടര്‍ ചെയ്തില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങും.

മലപ്പുറം ഏറനാട്, കോഴിക്കോട് താമരശേരി, പാലക്കാട് ആലത്തൂര്‍ എന്നീ താലൂക്കുകളിലെ 6. 25 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനാണ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. പി വി അന്‍വറിന്റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നാണ് ഓതറൈസഡ് ഓഫീസര്‍ ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ എട്ട് ഏക്കര്‍ ഭൂമിക്ക് രേഖകളുടെണ്ടന്ന് പിന്നീട് വ്യക്തമായി.

അതേസമയം, ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്‍ ഷാജിയുടെ തീരുമാനം. നിയമലംഘനത്തിലൂടെ കൂടുതല്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. പി.വി അന്‍വറിനെതിരെ മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ ഷാജിയാണ് ലാന്‍ഡ് റവന്യൂ ബോര്‍ഡില്‍ പരാതി നല്‍കിയത്. എന്നാല്‍ ഉത്തരവിനെതിരെ തങ്ങളും ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.വി. അന്‍വറിന്റെ അഭിഭാഷകനും പ്രതീകരിച്ചു.