ഷാപ്പുനടത്തിപ്പുകാരനായ സി പി എമ്മുകാരനും കുടിക്കാനെത്തിയ ബി ജെ പിക്കാരും തമ്മില്‍ സംഘര്‍ഷം; താമരശേരിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്

Kozhikode

താമരശ്ശേരി: പുതുപ്പാടി അടിവാരത്ത് സി പി എം ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു വീടുകള്‍ക്ക് നേരെ അക്രമം. കള്ളുഷാപ്പില്‍ നിന്നും ആരംഭിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.
വെസ്റ്റ് കൈതപ്പൊയിലിലെ കള്ളുഷാപ്പില്‍ കള്ളുകുടിക്കാനെത്തിയ സംഘം പാട്ടു പാടി ഒന്നര മണിക്കൂറോളം ചിലവഴിച്ചിരുന്നു. ഷാപ്പ് അടക്കാനായതിനെ തുടര്‍ന്ന് പാട്ട് നിര്‍ത്താന്‍ നടത്തിപ്പുകാരനായ ബിജു ആവശ്യപ്പെട്ടു. ബിജു സി പി എം അംഗം കൂടിയാണ്. ഇത് പരസ്പരം കയ്യേറ്റത്തിന് ഇടയാക്കി.

അതിനു ശേഷം സംഘം ചിപ്പിലിത്തോടുള്ള ബിജുവിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇതേ തുടര്‍ന്ന് പരാതി നല്‍കാനായി താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ബിജുവിനെ അക്രമിസംഘം പലയിടങ്ങളില്‍ തടഞ്ഞു. തുടര്‍ന്ന് ബിജു അടിവാരത്തെ ഹോട്ടല്‍ മുറിയില്‍ അഭയം പ്രാപിച്ചു. ഷാപ്പില്‍ കുടിക്കാനായി എത്തിയ സംഘം ബി ജെ പിയുമായി ബന്ധപ്പെട്ടവരായിരുന്നു. ഹോട്ടലിന് മുന്നിലും ബി ജെ പി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതിനിടെ സി പി എം പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് എത്തി പരസ്പരം ഏറ്റുമുട്ടി.

അടിവാരം പോത്തുണ്ടിയിലുള്ള ശശികുമാര്‍ എന്ന ബി ജെ പി പ്രാദേശിക നേതാവിന്റെ വീടിനു നേരെയും അക്രമം നടന്നു. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.