കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കര്‍മ പദ്ധതി; ആറു മേഖലകളില്‍ പ്രത്യേക ശ്രദ്ധ

Enviroment News

തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കര്‍മ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2023-2030 എന്ന പേരില്‍ പുതുക്കിയ ആക്ഷന്‍ പ്ലാനില്‍ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാന്‍ വരുന്ന ഏഴു വര്‍ഷം സംസ്ഥാനത്തു നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നു. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച പാര്‍ട്‌ണേഴ്‌സ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കര്‍മപദ്ധതി പ്രകാശനം ചെയ്തത്.

കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം, വനവും ജൈവ ആവാസവ്യവസ്ഥയും, ആരോഗ്യം, ജലവിഭവം എന്നീ മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്‍കിയാകും കര്‍മ പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന അപകട സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുകയും അതിന് അനുസൃതമായ നടപടികള്‍ നടപ്പാക്കുകയും ചെയ്യും. വയനാട്, കോഴിക്കോട്, കാസര്‍കോഡ്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളെയാണു ദുര്‍ബല മേഖലാ ജില്ലകളായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകള്‍ ഇടത്തരം ദുര്‍ബല ജില്ലകളും തൃശൂര്‍, എറണാകുളം, പത്തനംതിട്ട കുറഞ്ഞ ദുര്‍ബല മേഖലകളുമായാണു തരംതിരിച്ചിരിക്കുന്നത്. ചെറുപ്പക്കാര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ജില്ലകളിലുണ്ട്. ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയും ഭൂഗര്‍ഭ, ഉപരിതല ജലത്തിന്റെ ഗുണനിലവാരക്കുറവും കര്‍മ്മപദ്ധതിയില്‍ വിശദമാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റത്തിനു കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയെന്നതിനാണു കര്‍മപദ്ധതിയില്‍ മുന്‍തൂക്കം നല്‍കുന്നത്. ഒപ്പം കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന ദുരന്തസാധ്യതകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയോ വിവിധ മാര്‍ഗങ്ങളിലൂടെ കാര്‍ബണ്‍ വേര്‍തിരിക്കല്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയോ ചെയ്യുന്നതുവഴി കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാമെന്നു കര്‍മ പദ്ധതി പറയുന്നു. രാജ്യത്ത് ഹരിത ഗൃഹ വാതക ബഹിര്‍ഗമനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാമത്തേതാണു കേരളം. വിപുലമായ വനമേഖലയും ഊര്‍ജ സംരക്ഷണ മേഖലയിലും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടത്തിനു പിന്നില്‍. വൈദ്യുതോത്പാദനം, ഗതാഗതം, വ്യവസായം, ഊര്‍ജം ഉപയോഗിച്ചുള്ള കൃഷിരീതികള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍നിന്നാണു സംസ്ഥാനത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലായുണ്ടാകുന്നത്. ഇതു കഴിഞ്ഞ രണ്ടു ദശാബ്ദമായി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. ഇതിന്റെ പകുതിയില്‍ അധികവും ഗതാഗത മേഖലയില്‍നിന്നാണ്. കെട്ടിടങ്ങള്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനമാണു രണ്ടാമത്തേത്.

2030ഓടെ വിവിധ മേഖലകളില്‍നിന്നായി കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 57000സ േകാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാനാകുംവിധമാണു കര്‍മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള വിവിധ നടപടികളുടേയും പദ്ധതികളുടേയും ഭാഗമായി 52,238 കോടി രൂപയുടെ പ്രവര്‍ത്തനം നടത്തും. പുനരുപയോഗയോഗ്യമായ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കല്‍, വ്യവസായ മേഖലയില്‍ ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, ട്രാന്‍സ്മിഷന്‍ ഡിസ്ട്രിബ്യൂഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കായിട്ടാകും ഈ പദ്ധതി നടപ്പാക്കുന്നത്.

പുനരുപയോഗ ഊര്‍ജസ്ഥാപിത ശേഷി 3.46 ജിഗാവാട്ടായി വര്‍ധിപ്പിക്കും, വീടുകളിലെ ഊര്‍ജ കാര്യക്ഷമത 53 ശതമാനമാക്കുക, പൊതുഗതാഗത മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സോളാര്‍ അധിഷ്ഠിത ഊര്‍ജ സ്രോതസുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിവയാണ് ഇതിനായി നടപ്പാക്കേണ്ടത്. ഭൂവിനിയോഗ ആസൂത്രണം, സുസ്ഥിര തീരസംരക്ഷണം, ദുര്‍ബല സമൂഹങ്ങളുടെ പുനരധിവാസം, വെള്ളപ്പൊക്ക നിവാരണത്തിനുള്ള സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കല്‍, സംയോജിത തീരപരിപാലനം, കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സംവിധാനം, കാലാവസ്ഥാ ബോധവത്കരണം, കാലാവസ്ഥാ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സുപ്രധാന ഇടപെടലുകള്‍ കര്‍മപദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാന എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റാണ് കര്‍മ പദ്ധതി തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *