കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; 100 ഗ്രാം എം ഡി എം എ യുമായി 3 പേര്‍ പിടിയില്‍

Kerala

കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എ യുമായി മൂന്നുപേര്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ്.കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും നല്ലളം ഇന്‍സ്‌പെക്ടര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേര്‍ന്ന് പിടികൂടി.

പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ അതിവേഗത്തില്‍ പോയ കാര്‍ അരീക്കാട് ജംഗ്ഷനില്‍ വച്ച് പോലീസ് തടഞ്ഞു നിര്‍ത്തി സ്‌റ്റേഷനില്‍ കൊണ്ട് വന്ന് പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചതില്‍ കാറിന്റെ ഉള്ളില്‍ വച്ച ക്യാമറ ലൈറ്റ് സ്റ്റാന്റിന്റെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച 100 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു.

ബാഗ്ലൂരില്‍ നിന്നാണ് ലഹരി മരുന്ന് ഇവര്‍ കൊണ്ട് വന്നത്. വിവാഹ പാര്‍ട്ടിക്ക് വേണ്ടി ബാഗ്ലൂരില്‍ ഫോട്ടോ ഷൂട്ട് ചെയ്യാന്‍ പോയി വരുകയാ ണെന്ന വിശ്വാസം വരുത്താന്‍ കാറില്‍ ക്യാമറ, ലൈറ്റുകള്‍, വയര്‍, ലൈറ്റ് സ്റ്റാന്റ് എന്നിവ ഉണ്ടായിരുന്നു. പിടികൂടിയ ലഹരി മരുന്ന് ആര്‍ക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുന്‍പ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതല്‍ അന്വഷണം നടത്തിയാലെ മനസിലാക്കാന്‍ സാധിക്കു വെന്ന് നല്ലളം ഇന്‍സ്‌പെക്ട്ടര്‍ കെ.എ ബോസ് പറഞ്ഞു. പിടിയിലായ ലഹരി മരുന്നിന് വിപണിയില്‍ നാല് ലക്ഷം രൂപ വരും.

ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, ഏ എസ്.ഐ അബ്ദുറഹിമാന്‍ , കെ അഖിലേഷ്, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്, നല്ലളം പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ റിഷാദലി, രവീന്ദ്രന്‍, ശ്രീനിവാസന്‍, മനോജ്, ശശീന്ദ്രന്‍, ഏ എസ്.ഐ ദിലീപ്, സി.പി. ഒ അരുണ്‍ ഘോഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.