പ്രതീകാത്മക ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Wayanad

തലപ്പുഴ: ചുങ്കം അങ്ങാടിയില്‍ വഴിവിളക്കുകളും ലോമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മറ്റി പ്രതീകാത്മക ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. രാത്രിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടയുന്നതോടെ ഇരുള്‍നിറഞ്ഞ് ഭീതീതമായ അവസ്ഥയാണ് ചുങ്കത്തുള്ളത്. വില്ലേജ് ഓഫീസ്, കൃഷിഭവന്‍, ഗവ:ഹൈസ്‌കൂള്‍ തുടങ്ങി മസ്ജിദും ചര്‍ച്ചും പഞ്ചായത്ത് ഓഫീസുമടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അങ്ങാടിയാണ് ചുങ്കം.

വാര്‍ഡൊന്നിന് ഒന്നരലക്ഷം രൂപവരെ തെരുവുവിളക്കുകള്‍ക്കായി ഗ്രാമപഞ്ചായത്തിന് ചിലവഴിക്കാമെന്നിരിക്കെ ഗ്രാമസഭയിലടക്കം ആവശ്യമുന്നയിച്ചിട്ടും രണ്ടു വാര്‍ഡുകള്‍(57) അതിര്‍ത്തി പങ്കിടുന്ന ചുങ്കത്ത് ഒരു സ്ട്രീറ്റ് ലൈറ്റ് പോലും പ്രകാശിക്കുന്നില്ല. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ ലൈറ്റുപോലും പ്രവര്‍ത്തനരഹിതമാണ്. രാത്രികളില്‍ മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമായി ചുങ്കം പ്രദേശം മാറിക്കൊണ്ടിരിക്കുന്നു. പോലീസ് പട്രോളിങ്ങും കാര്യക്ഷമമായി നടക്കുന്നില്ല. പ്രദേശവാസികള്‍ക്ക് ഭീതിയോടെയല്ലാതെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുന്നു. വന്യമൃഗശല്യം നേരിടുന്ന തോട്ടം മേഖലയായ തലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മാവോയിസ്റ്റ് സാന്നിധ്യവും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയ കേരള വന വികസന കോപ്പറേഷന്റെ ഡിവിഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന കമ്പമല ചുങ്കത്തിന്റെ സമീപപ്രദേശമാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ 34മുതല്‍ തലപ്പുഴ വരെ ഇരുപത് കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള റോഡില്‍ നാമമാത്രമായ വഴിവിളക്കുകള്‍ മാത്രമാണുള്ളത്. വഴിവിളക്കുകള്‍ സ്ഥാപിക്കേണ്ടത് യാത്രാസുരക്ഷയുടെ ഭാഗമാണെന്നും വിഷയത്തില്‍ സ്വത്വരനടപടികള്‍ സ്വീകരിക്കണമെന്നും കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കെ.ഷൌക്കത്തലി, എം.മുനീര്‍, പി.റഫീഖ്, ശിഹാബ് സഅദി, വി.കെ മുഹമ്മദലി, സി.ജംഷീര്‍ നേതൃത്വം നാല്‍കി.