“സെന്‍റർസ്റ്റേജ് കേരള” പ്രഥമ വെഡ്ഡിംഗ് ആൻഡ് മൈസ് കോൺക്ലേവ് ആഗസ്റ്റ് മാസം കൊച്ചിയിൽ

Thiruvananthapuram

കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റും കേരളാ ട്രാവൽ മാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന വെഡ്ഡിങ് ആൻ്റ് മൈസ് കോൺക്ലേവ് ആഗസ്റ്റ് 14 മുതൽ 16 വരെ കൊച്ചിയിൽ നടക്കും.

വെഡിംഗ് ആൻഡ് മൈസ് ടൂറിസം (മീറ്റിംഗ്സ് ഇൻസെന്റീവ്സ്, കോഫറൻസസ് ആൻഡ് എക്സിബിഷൻസ് -എംഐസിഇ) രംഗത്തെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോൺക്ലേവിന്റെ ലക്ഷ്യം.

കേരളത്തിന് ടൂറിസം മേഖലയിൽ ഇനിയും മുന്നോട്ട് പോകാൻ എന്തൊക്കെ ചെയ്യാനാകുമെന്നാണ് ഈ കോൺക്ലേവ് സാക്ഷ്യം വഹിക്കുകയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

“സെന്റർസ്റ്റേജ് കേരള” എന്നതാണ് പ്രഥമ കോൺക്ലേവിന്റെ പ്രമേയം. ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരമേഖലയെന്നതിനപ്പുറത്തേക്ക് ടൂറിസത്തിന്റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമം നടത്തുന്നത്.

കൂടുതൽ സഞ്ചാരികൾ കേരളത്തിലെക്കെത്താൻ ചെറുതും വലുതുമായ ബിസിനസുകൾക്ക് പുരോഗതിയിലേക്കെത്താനും ടൂറിസം മേഖല ശക്തിപ്പെടുത്തുകയാണ് പ്രഥമലക്ഷ്യം.

ഇൻഡ്യയിൽ ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമാണ് കേരളം.
മൂന്നു ഫൈവ്സ്റ്റാർ ഹോട്ടൽ ഉള്ള ഇൻഡ്യയിലെ ഏക പഞ്ചായത്ത് കേരളത്തിലാണ്. ഇക്കാര്യത്തിൽ കാസർഗോഡ് ഉദുമ പഞ്ചായത്ത് ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റിൽ പുതിയ അധ്യായം കുറിച്ചിരിക്കുന്നു.

ഹെലികോപ്റ്റർ ലാൻ്റിങ് ഉള്ള ഹോട്ടലുകൾ പഞ്ചായത്തുകളിൽ വരെ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം.

സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ ബിസിനസ് പങ്കാളികളും ടൂറിസത്തെ വളരാൻ കേരളത്തിൽ മുഖ്യപങ്കു വഹിക്കുന്നു.

ഈ മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദർശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

രാജ്യത്തിനകത്തും പുറത്തു നിന്നുമായി 400 ലേറെ ബയർ രജിസ്ട്രേഷൻ പൂർത്തിയായി. രാജ്യത്തിനകത്തു നിന്ന് 360 ബയർമാരും വിദേശത്ത് നിന്ന് 40 ബയർമാരുമാണ് ഇതു വരെ കോൺക്ലേവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെല്ലർമാർക്കായി 65 പ്രദർശന സ്റ്റാളുകൾ ഉണ്ടാകും.

ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനം നടക്കും. കൊച്ചി ലെ മെറിഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനങ്ങളും നടക്കുന്നത്.

വെഡിംഗ് ആൻഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെടിഎം- 2024 ന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർ ചർച്ചകളുടെ ഫലമായാണ് ഈ മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം കേരളത്തിൽ നടത്താൻ ധാരണയായത്.

വൻകിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേർന്ന് പരിശീലന കളരികൾ, നൂതന വിപണന തന്ത്രങ്ങൾ, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂർണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുക.

വിവാഹ സംഘാടകർ, ആഡംബര റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് സ്ഥലങ്ങൾ, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡൽ സർവീസുകൾ എന്നിവർക്കാകും വെഡിംഗ് മേഖലയിലെ പ്രദർശനത്തിൽ അവസരം ലഭിക്കുന്നത്.
കൊച്ചി, മൂന്നാർ, കുമരകം, കൊല്ലം, കോവളം, തൃശൂർ, കോഴിക്കോട്, വയനാട്, ബേക്കൽ എന്നീ സ്ഥലങ്ങളിലാണ് സന്ദർശനം സംഘടിപ്പി ക്കുന്നത്.

ബീച്ചുകൾ, കായലുകൾ, മലനിരകൾ എന്നിവ കോർത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കും. സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികൾ എന്നിവ യെല്ലാം സമ്മേളനത്തിന്റെ ആശയവുമായി കോർത്തിണക്കും.

കെ.ബിജു ഐ.എ.എസ്, ബേബിമാത്യു സോമതീരം, ജോസ് പ്രദീപ്, ഈ.എം. നജീബ്, അബ്രഹാം ജോർജ്, എസ്. സ്വാമിനാഥൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം പ്രസ്സ് മീറ്റിൽ പങ്കെടുത്തു.