തൃശൂരില്‍ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഘം പിടിയില്‍

Thrissur

തൃശൂര്‍: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഘം എക്‌സൈസിന്റെ പിടിയിലായി. തൃശൂര്‍ വോള്‍ഗാ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് വിവിധയിനം മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ സംഘമാണ് പിടിയിലായത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് സംഘം വലയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കൂര്‍ക്കഞ്ചേരി ഭാഗത്ത് വച്ച് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എം ഡി എം എയുമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ തൃശ്ശൂര്‍ സ്വദേശികളായ ശരത്ത്, ഡിനോ എന്നിവര്‍ തൃശ്ശൂര്‍ വോള്‍ഗാ ടൂറിസ്റ്റ് ഹോമില്‍ റൂമെടുത്ത് എം ഡി എം എയും മറ്റു മയക്കുമരുന്നുകളും വില്‍ക്കുന്നുണ്ടെന്ന വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ഇവിടെ നിന്ന് 56.65 ഗ്രാം എം ഡി എം എ, വെയിംഗ് മെഷീന്‍, മൂന്നു ബണ്ടില്‍ സിബ് ലോക്ക് കവറുകള്‍, ഹാഷിഷ് ഓയില്‍ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയില്‍ പാക്ക് ചെയ്യാന്‍ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകള്‍ എം ഡി എം എ സുക്ഷിച്ചിരുന്ന ലതര്‍ ബാഗ് എന്നിവ കണ്ടെടുത്തു. റൂമില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും മറ്റും കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുദര്‍ശന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ എസ് ഗിരീഷ്, എം എം, മനോജ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സുനില്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി എം ഹരീഷ്, സനീഷ് കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പിങ്കി മോഹന്‍ ദാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.