ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; സംഘത്തിലെ മുഴുവന്‍ പേരും പിടിയില്‍

Crime

ഇടുക്കി: യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘത്തിലെ മുഴുവന്‍ പേരും പിടിയില്‍. യുവതി തന്നെയായിരുന്നു ഭര്‍ത്താവിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ സംഘത്തിനെ ഏല്‍പ്പിച്ചിരുന്നത്. ഇതുപ്രകാരം ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ സംഘത്തില്‍ പിടികട്ടാനുണ്ടായിരുന്ന യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ കൂടിയാണ് പിടിയിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാര്‍ പൊലീസ് പറഞ്ഞു.

വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയില്‍ അബ്ബാസിനെയാണ് ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം പ്രതികള്‍ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍, പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച്പാറ വിട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്പിയാര്‍ മഠം ഭാഗത്ത് ആനക്കുഴിപറമ്പില്‍ ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്. ഷാഹുല്‍ ഹമീദ് അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്.

കേസില്‍ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയേയും മകന്‍ മുഹമ്മദ് ഹസ്സനെയും അയല്‍വാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീര്‍, അനീഷ് ബാബു എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.