ഫലസ്തീന്‍: മുസ്‌ലിം യൂത്ത് ലീഗ് സെമിനാര്‍ ഒക്ടോബര്‍ 20ന് കോഴിക്കോട്ട്

Kozhikode

കോഴിക്കോട്: ‘ഫലസ്തീന്‍, ചെറുത്ത് നില്‍പ്പിന്റെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ മുസ്‌ലിം യൂത്ത് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ വെള്ളിയാഴ്ച കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ നടക്കും (സംസ്ഥാന കമ്മിറ്റി ഓഫീസില്‍). രാവിലെ 9.30ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. മുന്‍ ഡി.ജി.പി അക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് വിഷയാവതവരണം നടത്തും.

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേല്‍ ഫലസ്തീനില്‍ നടപ്പിലാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തദ്ദേശീയരായ ആളുകളെ ആട്ടിപ്പായിച്ചും പുറത്താക്കിയുമാണ് സാമ്രാജ്യത്വ സന്തതിയായ ഇസ്രായേല്‍ പിറവി കൊള്ളുന്നത്. അധിനിവേശത്തിന്റെ ഭാഗമായി കുട്ടികളും വൃദ്ധരുമടക്കം നിരപരാധികളായ പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കി കടുത്ത മനുഷ്യാവകാശ ലംഘനം ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ പിന്‍മാറാന്‍ തയ്യാറായില്ല.എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ അവര്‍ക്ക് പിന്തുണ നല്‍കുകയാണ്. മരണപ്പെട്ടവരുടെ മൃതദേഹക്കൂട്ടങ്ങള്‍ കൊണ്ട് നിറയുന്ന ഫലസ്തീനില്‍ പിഞ്ചു കുട്ടികളടക്കം പരുക്കേറ്റ് നിലവിളിക്കുന്നവരുടെ ദയനീയ കാഴ്ച്ചകളാണ് പുറത്ത് വരുന്നത്. ഇപ്പോള്‍ നടക്കുന്ന അക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതടക്കമുള്ള ക്രൂരത തുടരുന്ന ഇസ്രായേലിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഉണരണമെന്ന് നേതാക്കള്‍ തുടര്‍ന്ന് പറഞ്ഞു.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് മുസ്‌ലിം യൂത്ത് ലീഗ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് തങ്ങളും ഫിറോസും കൂട്ടിച്ചേര്‍ത്തു.