ഐ ഫോണ്‍ കടകളുടെ മറവിലും നടക്കുന്നത് ജി എസ് ടി കൊള്ള

Analysis

കേരളത്തില്‍ ഉദ്യോഗസ്ഥ ലോബിയുടെ ജി എസ് ടി കൊള്ള -2

ജി എസ് ടി കൊള്ളയുടെ മറ്റൊരു കഥയാണ് മിക്ക ഐ ഫോണ്‍ കടകളിലും നടക്കുന്നത്. ഇത്തരം കടകളില്‍ ഐ ഫോണ്‍, ഐ പാഡ് തുടങ്ങി ഒരുലക്ഷവും അതിന് മുകളിലും വിലയുള്ള ഉത്പന്നങ്ങളാണ് ഏറെയും വില്‍പ്പന നടക്കുന്നത്. എന്നാല്‍ മാസത്തില്‍ ഒരുലക്ഷം രൂപയുടെ പോലും കച്ചവടം ഇവിടങ്ങളില്‍ നടക്കുന്നില്ലെന്നാണ് കണക്കുകളില്‍ കാണുന്നത്. ഒരു ലക്ഷം രൂപയും അതില്‍ കൂടുതലായും വിലയുള്ള ഐ ഫോണുകളും, ഐ പാഡുകളും വില്‍പ്പന നടക്കുന്ന കേരളത്തിലെ ഐ ഫോണ്‍ കടകളിലാണ് ഈ മറിമായം നടക്കുന്നത്. പ്രതി ദിനം 8 മുതല്‍ 16 വരെ ഐ ഫോണുകള്‍ വില്‍പ്പന നടക്കുന്ന കടകളില്‍ പോലും പ്രതിമാസ വില്‍പ്പന ഒരു ലക്ഷം രൂപയും അതിനു താഴെയെന്നുമാണ് ജി എസ് ടി വകുപ്പിന്റെ കണക്കുകളിലുള്ളത്.

കേരളത്തില്‍ ജി എസ് ടി തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്ന കൊച്ചിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ലോബി തന്നെയാണ് ഈ തട്ടിപ്പിനും വഴിയൊരുക്കി നല്‍കുന്നത്. ഇതിനു പിന്നില്‍ മറ്റൊരു കാര്യം കൂടെ ഉണ്ടെന്നതാണ് വസ്തുത. ജി എസ് ടിയിലെ ഉന്നത ഉദ്യോഗസ്ഥന് നേരിട്ടും ബിനാമികള്‍ വഴിയും പ്രവര്‍ത്തിക്കുന്ന ഒമ്പത് ഐ ഫോണ്‍ കടകള്‍ ഉണ്ട്. കൊച്ചിയില്‍ ഇടപ്പള്ളി, വൈറ്റില അടക്കം ആറ് ഐ ഫോണ്‍ കടകളും, കാഞ്ഞങ്ങാട്, പയ്യന്നുര്‍, ആലപ്പി എന്നിവിടങ്ങളില്‍ മൂന്നു കടകളും ഡെപ്യൂട്ടി കമ്മീഷണര്‍ നേരിട്ടും ബിനാമികള്‍ വഴിയും നടത്തുന്നു. ഇതാണ് ഈ മേഖലയിലെ നികുതി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന സത്യം വെളിവാക്കുന്നത്.

ഉന്നത ഉദ്യോഗന് പങ്കാളിത്തമുള്ള കടകളിലേക്ക് വില്‍പ്പനക്കെത്തുന്ന ഐ ഫോണുകളില്‍ 80 ശതമാനത്തിലേറെയും ബില്ലില്ലാതെയാണ് എത്തുന്നത്. എയര്‍ പോര്‍ട്ടുകള്‍ വഴി ഫോണുകള്‍ കടത്തി കൊണ്ട് വരാന്‍ ഈ ഉദ്യോഗസ്ഥ ലോബിക്ക് പ്രത്യേക സംഘം തന്നെ ഉണ്ട്. ആ സംഘത്തിനെ നിയന്ത്രിക്കാന്‍ പ്രത്യേകം ചുമതലപ്പെടുത്തുന്ന ഇടനിലക്കാരുണ്ട്.

ഇവരുടെ ഷോറൂമുകളുടെ നാടമുറിക്കാന്‍ എത്തുന്നതാകട്ടെ സിനിമ ലോകത്തെ പ്രമുഖരാണ്. ഉദ്ഘാടന ചടങ്ങു സംഘടിപ്പിച്ചതും വിശിഷ്ടാതിഥി ആയിരുന്നതും നികുതി വകുപ്പിലെ ആ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ആയിരുന്നു എന്നതാണ് വസ്തുത. ഷോ റൂമിന്റെ ഉദ്ഘാടനവുമായി ബന്ധപെട്ടു ആ ദിവസം ഓഫീസിലേക്ക് എത്തി നോക്കിയിട്ടില്ലാത്ത ഈ ഉദ്യോഗസ്ഥന്‍ ആവട്ടെ ആ ദിവസം താന്‍ ഡ്യൂട്ടിയിലാണെന്നാണ് ഓഫീസില്‍ രേഖയുള്ളത്. ഷോ റൂമിന്റെ ഉദ്ഘാടനത്തിന്റെ തിരക്കിലായിരുന്ന ഈ ഉദ്യോഗസ്ഥന്‍ വൈകിട്ടോ പിറ്റേ ദിവസമോ ഓഫിസിലെത്തി ഒപ്പുരേഖപ്പെടുത്തുകയായിരുന്നു.