കല്പറ്റ: വയനാടിനോട് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വയനാട് മെഡിക്കല്‍ കോളെജ് മടക്കി മലയില്‍ സ്ഥാപിക്കുക, നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റയില്‍വേ പദ്ധതി നടപ്പിലാക്കുക,ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കുകയോ മേല്‍പാലമുള്‍പ്പെടെയുള്ള പകരം സംവിധാനം നടപ്പിലാക്കുകയോ ചെയ്യുക, കാലാവസ്ഥാ വ്യതിയാനത്താലും വന്യമൃഗശല്യത്താലും കാര്‍ഷിക മേഘല തകര്‍ച്ചയിലായ വയനാട്ടിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക, ബാങ്കുകളുടെ ജപ്തി നടപടികള്‍ അവസാനിപ്പിക്കുക,
വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കുക, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തുക, ഗ്രോ മോര്‍ഫുഡ് പദ്ധതി പ്രകാരം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ കുടിയിരുത്തിയ ലീസ് കര്‍ഷകര്‍ഷകരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കുകയും നിര്‍ത്തലാക്കിയ അവരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുകയും ചെയ്യുക, കാരാപ്പുഴ പദ്ധതി പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, പിന്നോക്ക സമുദായങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, വയനാടന്‍ ചെട്ടി സമുദായമുള്‍പ്പെടെയുള്ള പിന്നോക്ക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ഗ്രാന്റ് കൃത്യമായി വിതരണം ചെയ്യുക, സിക്കിള്‍സെല്‍ രോഗികളെ അംഗ പരിമിത വിഭാഗത്തിലുള്‍പ്പെടുത്തുകയും അങ്ങനെയുള്ള കുടുംബങ്ങളെ ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക, ഇവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക, വയനാടന്‍ ചെട്ടി സമുദായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അതുവഴി ഈ സമുദായത്തിനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും പ്രത്യേക സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ചില്‍ അമ്മമാരും കുട്ടികളുമടക്കം നൂറു കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്തു.
തുടര്‍ന്ന് കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം എം ബി സി എഫ് സംസ്ഥാന പ്രസിഡന്റ് എസ് കുട്ടപ്പന്‍ ചെട്ട്യാര്‍ ഉദ്ഘാടനം ചെയ്തു. സമുദായ സംഘടനാ പ്രസിഡന്റ് കെ എന്‍ വാസുതോട്ടാ മുല അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളെജ് ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കി മല മുഖ്യപ്രഭാഷണം നടത്തി. കെ വേലായുധന്‍, കെ കെ ദാമോദരന്‍, സി എം ബാലകൃഷ്ണന്‍, ഷീജ സതീഷ്, എം ആര്‍ ചന്ദ്രശേഖരന്‍, സി ബാലന്‍, പി ആര്‍ സുശീല, പി ആര്‍ രവീന്ദ്രന്‍, എം ബി സി എഫ് കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി രജനീകാന്ത് വളയനാട് തുടങ്ങിയവര്‍ സംസാരിച്ചു