യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

Thiruvananthapuram

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരമാണ് പത്തനാപുരം സ്വദേശിയായ അജിന്‍ മരിക്കുന്നത്. യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് വഞ്ചിയൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് ദുരൂഹത നീങ്ങിയത്.

ഒപ്പമുണ്ടായിരുന്ന യുവതിയാണ് അജിന്‍ അബോധാവസ്ഥയിലാണെന്ന കാര്യം റിസപ്ഷനില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അജിന്‍ മരിച്ചിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതോടെ പൊലിസ് യുവതിയെ ചോദ്യം ചെയ്തു. അജിനും യുവതിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ബുധാനാഴ്ച വൈകുന്നേരം മുറിയെടുത്ത ശേഷം ഇരുവരും മദ്യപിച്ചു. വാക്കു തര്‍ക്കമുണ്ടായ ശേഷം ഇരുവരും ഉറങ്ങാന്‍ കിടന്നു. അജിന്‍ ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോള്‍ യുവതി അഴിച്ചിട്ടു. ഇതിനുശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.