റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം മൂലം മരിച്ചു

Eranakulam

കൊച്ചി: റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ ദിനേശ് മേനോന്‍ (57) ആണ് മരിച്ചത്. റോബിന്‍ ബസിന്റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നു അദ്ദേഹം ഹൈക്കോടതിയിലേക്ക് പോയിരുന്നത്. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

സിനിമ നടന്‍ കൂടിയാണ് അഭിഭാഷകനായ ദിനേശ്. ബാലതാരമായി 17 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ ചിത്രമായ ശേഷം കാഴ്ച്ചയില്‍ പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണല്‍ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. വിടപറയും മുന്‍പേ, എയര്‍ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളില്‍ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്‌ക്കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തില്‍ നടക്കും.