സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി വെടിവെച്ചു

Kerala

തൃശ്ശൂര്‍: സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലാണ് പൂര്‍വ വിദ്യാര്‍ത്ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായെത്തി വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവാവ് സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവക്കുകയായിരുന്നു. പിന്നീട് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇന്നു രാവിലെ പത്തോടെയാണ് സംഭവം. സ്‌കൂള്‍ കത്തിക്കുമെന്നും വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി. രണ്ട് അധ്യാപകരെ ലക്ഷ്യം വെച്ചാണ് വിദ്യാര്‍ഥിയെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓഫീസ് മുറിയില്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന ജഗന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എല്ലാ ക്ലാസിലും തോക്കുമായി പോയി ജഗന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഈ സ്‌കൂള്‍ ആണ് തന്റെ ഭാവി നശിപ്പിച്ചതെന്ന് ജഗന്‍ പറഞ്ഞതായി സ്‌കൂളിലെ ഒരു അധ്യാപിക വെളിപ്പെടുത്തി. തോക്കിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. പൂര്‍വ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളില്‍ കയറിയിറങ്ങിയതെന്ന് അധ്യപകര്‍ പറഞ്ഞു. വെടിവെച്ച ശേഷം സ്‌കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പഠനം പാതി വഴിയില്‍ നിര്‍ത്തിയ ആളാണ് ജഗനെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.