ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊന്ന അമ്മയും കാമുകനും റിമാന്‍റില്‍

Kerala

കൊച്ചി: ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയേയും കാമുകനേയും റിമാന്റ് ചെയ്തു. കുഞ്ഞിന്റെ അമ്മയായ അശ്വതി കാമുകനായ ഷാനിഫ് എന്നിവരെയാണ് ഈ മാസം 20ാം തീയതി വരെ റിമാന്‍ഡ് ചെയ്തത്. കൊലപാതകം, ജുവനയില്‍ ജസ്റ്റിസ് വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

കൊച്ചിയില്‍ വാടകയ്‌ക്കെടുത്ത ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂര്‍ സ്വദേശി സുഹൃത്തായ ഷാനിഫും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. ഷാനിഫ് കുഞ്ഞിനെ കല്‍മുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ ഒന്നാം തീയതിയാണ് ഇരുവരും കറുകപളളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗര്‍ഭിണിയായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.