ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ മരണം ഗാര്‍ഹിക പീഡനം കാരണമെന്ന് ബന്ധുക്കള്‍

Crime

കോഴിക്കോട്: യുവതിയുടെ മരണം ഗാര്‍ഹിക പീഡനം മൂലമെന്ന് ബന്ധുക്കള്‍. ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ മരണമാണ് ഗാര്‍ഹിക പീഡനം കാരണമാണെന്ന് ബന്ധുക്കള്‍ തെളിവുകളുമായി ആരോപിക്കുന്നത്. യുവതിയെ ഉപദ്രവിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഷബ്‌ന എന്ന യുവതി ജീവനൊടുക്കിയത്.

ഷബ്‌നയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി നല്‍കിയിരിക്കുന്നത്. ഷബ്‌നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകളും പറയുന്നുണ്ട്. ‘ഇറങ്ങിപൊയ്‌ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല’ എന്ന് പറഞ്ഞ് ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ഷബ്‌നയുടെ ഉമ്മയും പറയുന്നു.

ഇക്കാര്യങ്ങള്‍ മകള്‍ വിളിച്ചുപറഞ്ഞപ്പോള്‍ ‘സമാധാനിക്ക്, ഞങ്ങളെല്ലാമുണ്ട്’ എന്ന് താന്‍ പറഞ്ഞതാണെന്ന് ഉമ്മ പറയുന്നു. ആരും അവിടെ മകള്‍ക്ക് സഹായത്തിനില്ലായിരുന്നു. ഇവിടെ വന്ന് അവര്‍ നാണം കെടുത്തുമോ എന്ന് പേടി കാരണമായിരിക്കും അവള്‍ ജീവനൊടുക്കിയത്. ടിവിയിലൊക്കെ ജീവനൊടുക്കിയ വാര്‍ത്ത കാണുമ്പോള്‍ ഇതെന്തിനാ മരിച്ചതെന്നാണ് അവള്‍ പറയാറ്. അവള്‍ക്കതൊക്കെ പേടിയായിരുന്നു. പെട്ടെന്നവളുടെ മനസ്സ് എങ്ങിനെയാണ് മാറിയതെന്നും ഉമ്മ ചോദിക്കുന്നു.

പത്തുവര്‍ഷം മുമ്പാണ് ഷബ്‌നയുടെ വിവാഹം നടന്നത്. അസുഖമായിട്ട് കിടക്കുമ്പോള്‍ പോലും അവള്‍ക്കൊരു സൈ്വര്യവും അവര്‍ കൊടുത്തില്ല. സ്വര്‍ണത്തെ കുറിച്ച് ചോദിച്ചാല്‍ ബന്ധം മുറിയുമെന്ന് ഭര്‍ത്താവ് പറഞ്ഞു. സ്വര്‍ണം വിറ്റിട്ടാണെങ്കിലും വീട് നിര്‍മിക്കണമെന്നാണ് ഷബ്‌ന ആവശ്യപ്പെട്ടിരുന്നതെന്നും ഉമ്മ പറഞ്ഞു.