പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും

Crime

പെരിന്തല്‍മണ്ണ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും. പെരിന്തല്‍മണ്ണ മലപ്പുറം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ ചട്ടിപ്പറമ്പ് കൊട്ടപ്പുറം താമരശേരി വീട്ടില്‍ ഷമീമിനെയാണ് (31) പെരിന്തല്‍മണ്ണ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും എട്ട് മാസവും അധിക തടവനുഭവിക്കണം.

പിഴത്തുക ഇരക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ തുടങ്ങാനിരിക്കെ 2022 ജനുവരിയില്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2023 ജനുവരിയില്‍ പെരിന്തല്‍മണ്ണ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തശേഷം ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന. പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.