റേഷന്‍ കടകളില്‍ പുഴുക്കലരി കിട്ടാക്കനിയാകുന്നു; പൊതുവിപണിയില്‍ അരി വില കുതിക്കുന്നു

Kerala News

തിരുവനന്തപുരം: റേഷന്‍ കടകളില്‍ പുഴുക്കലരിയുടെ വിതരണം ഏതാണ്ട് നിലച്ചതോടെ പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എഫ് സി ഐ വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന അരി വിഹിതം 50 ശതമാനം പച്ചരി, 50 ശതമാനം പുഴുക്കലരി എന്ന തോതിലാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി എഫ് സി ഐയില്‍ നിന്നും വിതരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90 ശതമാനമാണ്. പുഴുക്കലരി എഫ് സി ഐയില്‍ നിന്നും തീരെ കിട്ടാത്ത അവസ്ഥയുമാണ്.

പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തില്‍ പൊതുവെയും പ്രത്യേകിച്ച് മലയോര തീരദേശ മേഖലകളിലെ ജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഭൂരിഭാഗവും ചോറിന് പുഴുക്കലരിയെയാണ് ആശ്രയിക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയതോടെയാണ് പൊതുമാര്‍ക്കറ്റില്‍ അരിവില ഉയരുന്നത്.

മുന്‍ഗണനാ കാര്‍ഡുകളായ അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്കും പുഴുക്കലരി ലഭ്യമാകാത്ത സ്ഥിതിയാണ്. റേഷന്‍ കടകളില്‍ പുഴുക്കലരി വിതരണം കുറഞ്ഞതോടെ സാധാരണക്കാര്‍ ഏറെ പ്രയാസത്തിലാണ്. ഇത് കേരളത്തിലെ റേഷന്‍ സമ്പ്രദായത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *