IFFK യ്ക്ക് തിരശ്ശീല വീണു

Cinema

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് സമാപനം. വിവിധ രാജ്യങ്ങളില്‍ നിന്നായി 172 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്‌റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദന്‍ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയില്‍ മലയാള സിനിമകള്‍ക്ക് കൂടുതല്‍ പ്രേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തില്‍ മുന്നിലെത്തിയ മേളയില്‍ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച മേളയില്‍ മത്സസരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

കാല ദേശ ഭാഷ, സാംസ്‌കാരിക അതിര്‍വരമ്പുകള്‍ക്കതീതമായി പുതുതലമുറ പരീക്ഷണങ്ങളും പഴയകാല ചിത്രങ്ങളും സമ്മേളിച്ച മേളയില്‍ ക്രിസ്‌റ്റോഫ് സനൂസിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെ പഠന കളരികൂടിയായിരുന്നു ഇത്തവണത്തെ മേള. മാസ്റ്റര്‍ ക്ലാസ്സ്, അനുസ്മരണ പ്രഭാഷണം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ ആശയ വിനിമയ പരിപാടികള്‍ക്കും ഫിലിം മാര്‍ക്കറ്റ്, ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സിനിമാ പരിപോഷണ പരിപാടികള്‍ക്കും നിറഞ്ഞ സദസിന്റെ സാന്നിധ്യം ഉണ്ടായി.

സാംസ്‌കാരിക പരിപാടികളുടെ വേദി മാനവീയം വീഥിയിലേക്ക് മാറ്റിയിട്ടും ഗാനസന്ധ്യകള്‍ക്ക് ജനാവലിയെത്തി.