സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുന്നു, ഇന്നുമുതല്‍ പരിശോധനകളുടെ എണ്ണം കൂട്ടും

Kerala

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശം. എല്ലാ ആശുപത്രികളിലും കൊവിഡ് പരിശോധന തുടങ്ങാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഞായറാഴ്ച 277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 260 കൊവിഡ് കേസുകളില്‍ 227 എണ്ണവും കേരളത്തിലാണ്. സംസ്ഥാനത്ത് 1634 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ ഉള്ളത്. ശനിയാഴ്ച സംസ്ഥാനത്ത് നാലു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 302 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ നേരിയ കുറവ് അവധി ദിവസം ആയതിനാല്‍ പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

ഒമിക്രോണും ഉപ വകഭേദമായ ജെഎന്‍1 ഉം ആണ് കേരളത്തില്‍ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതല്‍ രോഗികളും ആശുപത്രിയില്‍ എത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങള്‍ ഉള്ളവരും മാസ്‌കടക്കം മുന്‍കരുതല്‍ എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കണക്കുകള്‍ ക്രോഡീകരിച്ച ശേഷം വകുപ്പുതലയോഗം ചേരാനും തീരുമാനമുണ്ട്.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് സിംഗപ്പൂരിലടക്കം അധികൃതര്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചര്‍ച്ചയാകുന്നുണ്ട്.

ഒമിക്രോണ്‍ വകഭേദം പടരുമ്പോള്‍ തന്നെ കൂടുതല്‍ വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇന്ത്യയും അത്തരം നടപടികളിലേക്ക് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവര്‍ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക തുടങ്ങി നേരത്തെ നാം ശീലിച്ച മുന്‍കരുതലുകള്‍ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്.