എല്ലായിടങ്ങളും നല്ലതാണ്, ചീത്തയുമാണ്

Articles

പാഠം /വി ആര്‍ അജിത് കുമാര്‍

ത്തവണ കോട്ടയത്തു നിന്നും മധുരയിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന്‍ രാജേഷ് സൂററ്റുകാരനായിരുന്നു. അവന്‍ തീവണ്ടിയില്‍ കിട്ടുന്ന ഭക്ഷണം രുചിച്ചു നോക്കുക പോലുമില്ല. ചോക്ലേറ്റും ബിസ്‌ക്കിറ്റും അണ്ടിപ്പരിപ്പുമൊക്കെയയാള്‍ കൂടെക്കൊണ്ടുവരും. അതാണ് പ്രധാന ഭക്ഷണം. നല്ല ഉയരവും സൗന്ദര്യവുമൊക്കെയുള്ള ചെറുപ്പക്കാരന്‍.ട്രെയിന്‍ ഭക്ഷണത്തോടുള്ള ഭയമോ ദുരനുഭവങ്ങളോ ആവാം കാരണം.

ആളിനെ പരിചയപ്പെട്ടു. സ്വാഭാവികമായും സൂററ്റായിരുന്നു സംസാരവിഷയം. 1994 ലെ പ്ലേഗും 2006 ലെ പ്രളയവും വന്നതിനുശേഷം നഗരത്തിനുണ്ടായ മാറ്റങ്ങളെ സംബ്ബന്ധിച്ചും വൃത്തിയെ കുറിച്ചുമൊക്കെ അവന്‍ വാചാലനായി. ഇന്ത്യയിലെ വൃത്തിയുള്ള രണ്ടാമത്തെ നഗരമാണ് ഇപ്പോള്‍ സൂററ്റ്. തുണിയും ഡയമണ്ടുമാണ് പ്രധാന ബിസിനസുകള്‍. 2023 ഡിസംബറില്‍ ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാരകേന്ദ്രം തുറന്നതും സൂററ്റിലാണ്. രാജേഷ് തുണി വ്യാപാരം ചെയ്യുന്ന ആളാണ്. ചുരിദാറിന്റെ കഴുത്തും ഇന്നറും ബോഡിയും പ്രത്യേകം പ്രത്യേകമായി സപ്ലൈ ചെയ്യും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മെറ്റീരിയല്‍ നല്‍കുന്നു.

അവര്‍ അവ കൂട്ടിയോജിപ്പിച്ച് ഒരു കമ്പനിപ്പേരും നല്കി റീട്ടെയിലേഴ്‌സിന് നല്‍കും. കുടുംബപരമായ ബിസിനസാണ്. കേരളത്തില്‍ നല്ല ബിസിനസ് നടക്കുന്നുണ്ട്. മലയാളികളെകുറിച്ച് നല്ല അഭിപ്രായമാണ് രാജേഷിന്. പൈസ നല്‍കാന്‍ അല്‍പ്പം വൈകുമെങ്കിലും ചതിയില്ല. എന്നാല്‍ കോഴിക്കോടും കൊച്ചിയിലുമുള്ള ഗുജറാത്തികളുമായി കച്ചവടം ചെയ്യാന്‍ കഴിയില്ല എന്നാണ് അവന്റെ അഭിപ്രായം. കേരളത്തിലെ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും യാത്രക്കാരുടെയും വൃത്തിയും അവനിഷ്ടമാണ്.

ഇവിടെ വന്നാല്‍ പിന്നെ യാത്ര ബസിലാണ്. എന്നാല്‍ ഗുജറാത്തില്‍ റോഡുകളൊക്കെ ഗംഭീരമാണ്, പക്ഷെ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ടും യാത്രക്കാരും വൃത്തിയുടെ കാര്യത്തില്‍ പിന്നിലാണ്.പൊതുവാഹനങ്ങള്‍ കുറവുമാണ്. അതുകൊണ്ട് എവിടെപോകാനും കാര്‍ തന്നെ ആശ്രയം. രാജേഷിനും അച്ഛനും ഭാര്യക്കും കൂടി ഒരു മാസം അന്‍പതിനായിരം മുതല്‍ അറുപതിനായിരം രൂപവരെ ഇന്ധനത്തിനായി ചിലവഴിക്കേണ്ടിവരുന്നു. ഇതുയര്‍ത്തുന്ന സാമ്പത്തിക നഷ്ടവും മലിനീകരണവുമൊക്കെ അവന്‍ ആശങ്കയോടെ പങ്കിട്ടു.

മറ്റൊരു യാത്രാസംഘം ഷാഫിയും ഭാര്യയും മകനുമായിരുന്നു. കാസര്‍ഗോഡുകാരനായ ഷാഫി ദുബായിലാണ്. ബിസിനസ്സാണ്. മീന്‍ ഉള്‍പ്പെടെ പലതരം വ്യാപാരങ്ങള്‍. ബാപ്പ അവിടെ നല്ലൊരു കമ്പനിയിലായിരുന്നു.അദ്ദേഹം സ്വന്തം സഹോദരനെ കൂടെ കൊണ്ടുപോയി മീനിന്റെ കച്ചവടം നടത്തിയിരുന്നു. ബാപ്പയ്ക്ക് നേരിട്ട് നടത്താന്‍ കഴിയാത്തിനാല്‍ ലൈസന്‍സും കരാറുമെല്ലാം അനിയന്റെ പേരിലായിരുന്നു. അയാള്‍ ചതിച്ചു. ജ്യേഷ്ടനുമായി പിണങ്ങുകയും ചെയ്തു. ബിസിനസില്‍ അങ്ങിനെ രക്തബന്ധവും സ്‌നേഹവുമൊന്നുമില്ല എന്നാണ് ഷാഫി പറയുന്നത്. ഉപ്പ ഇപ്പോള്‍ നാട്ടിലുണ്ട്. അദ്ദേഹം അനുജനെ ഒരിക്കലും കുറ്റം പറയുകയോ ഈ വിഷയം സംസാരിക്കുകയോ ചെയ്യാറില്ല. അദ്ദേഹം കോഴി, ആട് കൃഷിയൊക്കെ ചെയ്ത് സമയം ചിലവഴിച്ച് സുഖമായി ജീവിക്കുന്നു.

ഇവിടുത്തെ നേതാക്കളൊക്കെ മുറയ്ക്ക് ദുബായില്‍ വന്നു പോകുന്നുണ്ട്. അവിടെ നടക്കുന്ന വികസനവും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവുമൊക്കെ മനസിലാക്കി അത്തരത്തില്‍ കേരളത്തെ മാറ്റാന്‍ അവര്‍ തയ്യാറാകാത്തിലുള്ള അമര്‍ഷമായിരുന്നു ഷാഫിയുടെ വാക്കുകളില്‍.രാജഭരണത്തില്‍ നടക്കുന്നപോലെ ജനാധിപത്യത്തില്‍ നടക്കില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴുള്ള ജനാധിപത്യം നമുക്ക് വേണ്ട എന്നായിരുന്നു ഷാഫിയുടെ മറുപടി. അവര്‍ മധുരയിലെ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് പോവുകയായിരുന്നു. മകന് കോങ്കണ്ണുണ്ട്. അതിനുള്ള ഓപ്പറേഷന് തീയതി നിശ്ചയിച്ചിരുന്നു.

നാട്ടിലേക്കുള്ള യാത്രയില്‍ മറ്റൊരു ചെറുപ്പക്കാരനും വണ്ടിയിലുണ്ടായിരുന്നു. മധ്യ കേരളത്തില്‍ നിന്നുള്ളയാളാണ്. റിയല്‍ എസ്‌റ്റേറ്റും ട്രാവലല്‍സും നടത്തുന്ന കുടുംബം. അവന്‍ മധുരയില്‍ എച് സി എലില്‍ പണിയെടുക്കുകയാണ്.ഒപ്പം മദ്രാസ് ഐഐടിയില്‍ ഓണ്‍ലൈനില്‍ കോഴ്‌സും ചെയ്യുന്നു. സഹോദരന്‍ ബാംഗ്ലൂര് ബോഷിലാണ്. എല്ലാവരും നാട്ടിലേക്ക് വരുന്നുണ്ട്. ഒരു മാസം വര്‍ക്ക് ഫ്രം ഹോമാണ്, അവന്‍ പറഞ്ഞു. ഞങ്ങള്‍ നിര്‍മ്മിച്ച് വിറ്റ ഒരു ഫ്‌ലാറ്റ് സമുച്ചയം ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിക്കുകയാണ്. അതിനാണ് എല്ലാവരും വരുന്നത്. ഫ്‌ലാറ്റിന് എതിര്‍വശത്ത് ഒരു ചെറിയ അമ്പലമുണ്ട്. അവരുടെ മുഷ്‌ക് മൂലമാണ് ഫ്‌ലാറ്റ് നില്ക്കു ന്നിടത്തുനിന്നും കൂടുതല്‍ ഭൂമി എടുക്കേണ്ടിവന്നത്.

കുറച്ചു സ്ഥലമേ വിട്ടു നല്‌കേണ്ടൂ,എന്നാല്‍ ദൈവത്തിന്റെ ഉടമകള്‍ അത് വിട്ടുകൊടുത്തില്ല. ദൈവത്തിന്റെ പേരിലുള്ള ചതി. ഞങ്ങള്‍ക്ക് വലിയ നഷ്ടമോ ലാഭമോ ഇല്ല, ഭൂമിയുടെ വിലയല്ലെ കിട്ടൂ, ഫ്‌ലാറ്റുടമകള്‍ക്ക് നല്ല കോളാണ്, അവന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ കെട്ടിടം പൊളിക്കുമ്പോള്‍ നഷ്ടമാണല്ലോ ഉടമയ്ക്ക് ഉണ്ടാകാറ്. ആ നില കേരളത്തില് മാറിയിരിക്കുന്നു. അവര്‍ നാല് വര്‍ഷം മുന്നെ അറുപത് ലക്ഷത്തിന് വിറ്റ ഫ്‌ലാറ്റുകളുടെ ഉടമകള്‍ക്ക് ഒന്നരകോടിയും എണ്‍പത് ലക്ഷത്തിന് വിറ്റവര്‍ക്ക് രണ്ട് കോടിയുമാണ് ലഭിക്കുന്നത്. റോഡ് വികസനം ഇപ്പോള്‍ ലോട്ടറിയാണ്. കറുത്തപണത്തിന് നിയന്ത്രണമുള്ള ഇക്കാലത്ത് നല്ല വൈറ്റ് മണിയല്ലെ കൈയ്യിലെത്തുന്നത്.