യുവതിയെ റോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

Crime

ഇരിട്ടി: റോഡില്‍ വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടെ പൊലീസില്‍ ഏല്‍പ്പിച്ചു. വിളമന സ്വദേശി കല്യാടന്‍ വീട്ടില്‍ ഉമേഷ് (40 )നെതിരെ ഇരിട്ടി പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശിനി കെ.യു. സജിത(36)യെ ആദ്യം ഇരിട്ടിയിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

യുവതിയെ ശത്രക്രിയക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ബെന്‍ഹില്‍ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് അന്തര്‍ സംസ്ഥാന പാതയില്‍ വെച്ചായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങള്‍ കാരണം തെറ്റിപ്പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപ്പര്‍ കൈമാറാന്‍ ഉണ്ടെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തി ആയിരുന്നു ആക്രമണത്തിന് ശ്രമിച്ചത്.

ഉമേഷ് സജിതയുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ സജിത പൊലീസിനെ വിളിക്കാന്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമേഷ് പിന്നില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സജിത ഇളയ മകള്‍ക്കൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവനക്കാരിയാണ് സജിത. സംഭവ സമയത്ത് എത്തിയ യാത്രക്കാരാണ് സജിതയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ഉമേഷിനെ തുടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.