കോകോ ചലച്ചിത്രമേള, ബാബുക്കയും കോഴിക്കോട് അബ്ദുല്‍ഖാദറും ഒഴുകിയെത്തിയ കോഴിക്കോടിന്‍റെ പാട്ടോര്‍മ്മകള്‍

Cinema Kerala

കോഴിക്കോട്: ‘പ്രാണസഖി’യും ‘താമസമെന്തെ വരുവാനും’ ‘താനെ തിരിഞ്ഞും മറഞ്ഞും’ പോലുള്ള അനശ്വര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന എം എസ് ബാബുരാജ് എന്ന ബാബുക്കയും ‘എങ്ങിനെ നീ മറക്കും കുയിലേ’ പാടിയ മലബാറിന്റെ സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ഖാദറും, ഇരുവരും ജന്മം നല്‍കിയ അനേകം പാട്ടുകളും പാട്ടോര്‍മ്മകളും നിറഞ്ഞുനിന്ന വേദിയായി കോകോ ചലച്ചിത്രമേളയുടെ മൂന്നാം ദിവസം നടന്ന ഓപ്പണ്‍ ഫോറം.

‘കോഴിക്കോടിന്റെ പാട്ടോര്‍മ്മകള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഗായകരായ സിബില സദാനന്ദന്‍, ആതിര കെ കൃഷ്ണന്‍, സുനില്‍ കുമാര്‍ പി കെ എന്നിവര്‍ നഗരത്തിന്റെ കനപ്പെട്ട പാട്ടുപരമ്പര്യം ഓര്‍ത്തെടുത്തതിനൊപ്പം പാടുകയും ചെയ്തു.

കോഴിക്കോട്ടെ പഴയ സംഗീത ക്ലബ്ബായ ബ്രദേഴ്‌സ് ക്ലബ്ബിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വൈകാരികതയോടെ സിബില സദാനന്ദന്‍ വിവരിച്ചു. അച്ഛനില്‍ നിന്ന് കിട്ടിയ പാട്ട് കോഴിക്കോടന്‍ സംഗീതപാരമ്പര്യവുമായി ഇഴചേര്‍ന്നിരുന്നതിനെക്കുറിച്ചാണ് ആതിര സംസാരിച്ചത്. സുനില്‍ കുമാര്‍ ബാബുരാജിന്റെയും അബ്ദുല്‍ഖാദറുടെയും ഗാനങ്ങള്‍ ആലപിച്ചു.

മണ്മറഞ്ഞ സംഗീത പ്രതിഭകളായ രഘുകുമാരന്‍, എ ടി ഉമ്മര്‍, രാഘവന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരെക്കുറിച്ച ഇമ്പമാര്‍ന്ന ഓര്‍മകളും ഒഴുകിയെത്തി. നദീം നൗഷാദ് ആയിരുന്നു മോഡറേറ്റര്‍.