വ്യവസായ വകുപ്പ് മന്ത്രി വാക്കു പാലിക്കണം, 6ന് ജിയോളജി ഡയറക്ടറേറ്റിനുമുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് ക്വാറി, ക്രഷര്‍ കോഓഡിനേഷന്‍ കമ്മിറ്റി

Kozhikode

കോഴിക്കോട്: വ്യവസായ വകുപ്പ് മന്ത്രി വാക്കു പാലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 6ന് ജിയോളജി ഡയറക്ടറേറ്റിനുമുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. നേരത്തെ സംഘടനയ്ക്ക നല്‍കിയ ഉറപ്പുകള്‍ പലിക്കാതെ വന്നതാണ് സമരത്തിന് കാരണം. അന്യ സംസ്ഥാന ഖനന ലോബികള്‍ക്ക് ഖനന മേഖല തീറെഴുതാനുള്ള പുതിയ ചട്ട ഭേദഗതി പിന്‍വലിക്കണം. ക്വാറി, ക്രഷര്‍ മേഖലയിലെ ഭീമമായ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെ പിന്‍വലിക്കുക, എല്‍. എ പട്ടയ പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്വാറി, ക്രഷര്‍ മേഖലയിലെ മുഴുവന്‍ സംഘടനകളുടെയും കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളെ ഉള്‍പ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പ്രന്‍സിപ്പല്‍ സെക്രട്ടറി യോഗ മിനുട്‌സ് ഇറക്കി. എന്നിട്ടും കോ ഓഡിനേഷന്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാതെ വ്യവസായ മന്ത്രിയും, റവന്യൂ വകുപ്പ് മന്ത്രിയും വ്യവസായികളെ അവഹേളിക്കുകയാണ്. ഇതിലുള്ള പ്രതിഷേധം കൂടിയാണ് സമരത്തിന് കാരണമെന്ന് സംസ്ഥാന ക്വാറി, ക്രഷര്‍ കോഓഡിനേഷന്‍ ജനറല്‍ കണ്‍വിനര്‍ എം. കെ. ബാബു, ചെയര്‍മാന്‍ സുലൈമാന്‍ പാലക്കാട്, ഇ.കെ. അലിമൊയ്തിന്‍ ഡേവി സ് പാത്താടന്‍ എന്നിവര്‍ പറഞ്ഞു.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടും മാര്‍ച്ച് 6ന് മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറുടെ ഓഫീസിനു മുന്നിലാണ് സത്യാഗ്രഹ സമരം നടത്തുക. തീരുമാനമുണ്ടാവാത്ത പക്ഷം സാസ്ഥാനത്തെ മുഴുവന്‍ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത് അപേക്ഷിക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പോലും ലൈസന്‍സ് അനുവദിക്കുന്നതില്‍ മൈനിംഗ് ജിയോളജി കാണിക്കുന്ന അലംഭാവം കാരണം നിരവധി പേര്‍ സംസ്ഥാനം വിടുകയാണ്. നിസ്സാരകാര്യങ്ങളുടെ പേരില്‍ പോലും സംസ്ഥാനത്തെ ചെറുകിടക്കാരെ തെരഞ്ഞുപിടിച്ച് ലക്ഷങ്ങള്‍ പിഴചുമത്തി പീഡിപ്പിക്കുന്ന മൈനിംഗി ആന്റ് ജിയോളജിയും റവന്യൂ മോട്ടോര്‍ വകുപ്പും ക്വാറി ക്രഷര്‍ വ്യവസായികളെ പീഡിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയുമാണ്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന അദാനി ഉള്‍പ്പെടെയുള്ളവരുടെ ദിനംപ്രതി സംസ്ഥാനത്തെ ചെക്കു പോസ്റ്റു വഴി നികുതി വെട്ടിച്ച് കടന്നുവരുന്ന ആയിരക്കണക്കിന് ടോറസ്സ് വാഹനങ്ങള്‍ കടത്തിവിടുകയാണെന്നും ഇതുമൂലം സംസ്ഥാന ഖജനാവിന് പ്രതിദിനം 10 കോടിയില്‍പ്പരം നഷ്ടമുണ്ടാവുന്നുവെന്നും ഇത് ദുരൂഹമാണെന്നും പല തവണ സര്‍ക്കാര്‍ ഖജനാവിനുണ്ടാവുന്ന കോടികളുടെ നഷ്ടത്തെ കുറിച്ച് രേഖാമൂലം പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാന്‍ വ്യവസായ വകുപ്പും മൈനിംഗ് ആന്റ് ജിയോളജി വകുപ്പും തയ്യാറാവുന്നില്ല ഇത് അന്യ സംസ്ഥാന ലോബികളെ സഹായിക്കാനാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

എല്‍.എ പട്ടയ പ്രശ്‌നം പരിഹരിക്കാത്തത് കാരണം മധ്യ ജില്ലകളില്‍ കരിങ്കല്‍ ഉല്പന്നങ്ങളുടെ കടുത്ത ക്ഷാമം നേരിടാന്‍ തുടങ്ങിയിട് വര്‍ഷങ്ങളായിട്ടും റവന്യൂ വകുപ്പ് ഉടങ്ങുകളിക്കുകയാണെന്നും, ഇത് അന്യസംസ്ഥാന ലോബികളെ സഹായിക്കാനാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.