അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത് അര്‍ദ്ധനഗ്‌നയായി, അണിഞ്ഞിരുന്ന ആഭരണങ്ങളും കാണാനില്ല

Kozhikode

കോഴിക്കോട്: അനുവിന്റെ മരണത്തില്‍ ദുരൂഹതകളേറെ. ഇന്നലെ 11 മണിയോടെ നൊച്ചാട് അനുവിനെ നൊച്ചാട് അല്ലിയോറത്തോട്ടില്‍ അര്‍ധ നഗ്‌നയായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. അനു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

മുട്ടോളം മാത്രമുള്ള വെള്ളത്തിലാണ് അനുവിന്റെ മൃതദേഹം കിടന്നിരുന്നത്. ഈ വെള്ളത്തില്‍ അനു മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം. സംഭവത്തെ കുറിച്ച് പേരാമ്പ്ര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം നടന്നത്. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയില്‍ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്. ഇതിനിടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കാണിക്കേണ്ടതിനാലാണ് വീട്ടില്‍ നിന്ന് യുവതി പോയത്. എന്നാല്‍ അനു ഭര്‍തൃവീട്ടിലെത്തിയില്ല.

ഫോണില്‍ വിളിച്ചിട്ട് ബന്ധുക്കള്‍ക്ക് അനുവിനെ കിട്ടിയില്ല. ഇരു വീടുകളിലും യാതൊരു പ്രശ്‌നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അനുവിന് എന്തോ അപായം സംഭവിച്ചുവെന്ന് ഭയന്ന വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഉടനെ പൊലീസില്‍ പരാതിയും നല്‍കി. നാട്ടുകാര്‍ പ്രദേശമാകെ അരിച്ചുപെറുക്കി പരിശോധിക്കുകയും ചെയ്തു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം തിരച്ചില്‍ നടത്തിയിരുന്നുവെന്നും അപ്പോള്‍ അവിടെ മൃതദേഹം ഉണ്ടായിരന്നില്ലെന്നും പിന്നീട് ഇവിടെ മൃതദേഹം എങ്ങിനെ എത്തി എന്നതും ദുരൂഹമാണ്.