സി ബി ഐ എത്തിയില്ല, സിദ്ധാര്‍ഥ് കേസില്‍ അന്വേഷണം നിലച്ച മട്ടിലെന്ന് കുടുംബം

Kerala

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ എസ് എഫ് ഐക്കാര്‍ അടിച്ചുകൊന്ന വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം നിലച്ച മട്ടിലെന്ന് കുടുംബം. അന്വേഷണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസിന്റെ അന്വേഷണം അനാസാനിപ്പിച്ചതിന് സമാനമാണ്. മര്‍ദനം നടക്കുന്ന സമയത്ത് സിദ്ധാര്‍ഥന്റെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്തയാളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നു സിദ്ധാര്‍ഥന്റെ അച്ഛന്‍ ടി ജയപ്രകാശ് പറയുന്നു.

കേസില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച 9 നാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂര്‍ത്തിയായെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ ഇതിന് ശേഷം യാതൊരു പുരോഗതിയും അന്വേഷണത്തില്‍ ഉണ്ടായില്ല. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന ആശങ്കയും കുടുംബം പങ്കുവയ്ക്കുന്നുണ്ട്.

സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഫെബ്രുവരി 18ന് ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുന്‍പ് ക്രൂര മര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് കൂടുതല്‍ അന്വേഷണമുണ്ടായിട്ടില്ല.