റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കില്ല, കോടതി ഇടപെടരുതെന്ന് കേന്ദ്രം

India

ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യയില്‍ എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കില്ലെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ കോടതി ഉത്തരവിടരുതെന്നും കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ കാര്യമാണെന്നും സര്‍ക്കാരിന്റെ ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള ഹൈകമ്മീഷണറില്‍ (ഡചഒഇഞ ) നിന്ന് ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അഭയാര്‍ത്ഥി പദവിക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ ഡചഒഇഞ നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

യു എന്നിന്റെ 1951ലെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.