ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ നേട്ടം കൊയ്യാന്‍ ഇത്തവണ ബി ജെ പിക്ക് കഴിയില്ലെന്ന സര്‍വേ റിപ്പോര്‍ട്ടില്‍ അമ്പരന്ന് ബി ജെ പി നേതൃത്വം. നാന്നൂറില്‍ കൂടുതല്‍ സീറ്റ് നേടി ഇത്തവണ അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഉത്തരേന്ത്യ കൈവിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സര്‍വെ പ്രകാരം ഉത്തരേന്ത്യയില്‍ കാര്യമായ സീറ്റ് നഷ്ടം ബി ജെ പിക്ക് ഉണ്ടാകുമെന്നാണ് പറയുന്നത്.
രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകള്‍ കുറഞ്ഞേക്കാമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലും നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ സ്ഥിതിയും സുരക്ഷിതമല്ല. യു പിയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നതും ബി ജെ പിയെ അലട്ടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തല്‍. ഇതിനായി ഹിന്ദുത്വ അജണ്ട കൂടുതല്‍ ശക്തമാക്കുകയെന്ന നിലപാടിലാണ് ബി ജെ പി. രാഹുലിനും തേജസ്വിനി യാദവിനും എതിരെ നോണ്‍വെജ് പരാമര്‍ശവുമായി മോദി രംഗത്തു വന്നതും ഇതിന്റെ ഭാഗമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടി ആയി സിഎസ്ഡിഎസ് നടത്തിയ സര്‍വേ ഫലമാണ് ബി ജെ പിയുടെ അടിത്തറയിളകുന്നതായി സൂചന നല്‍കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സര്‍വേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്. ഇതുതന്നെയാണ് ബി ജെ പിയെ ഭയപ്പെടുത്തുന്നതും.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ സര്‍വേ. എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതായുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടത് 10 ശതമാനം പേരാണ്.
അതേസമയം രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ ഒരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയൊക്കെ അവര്‍ത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സര്‍വേയിലെ കണ്ടെത്തലാണ്. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേര്‍ വിശ്വസിക്കുന്നുണ്ട്.