പതിനാറുകാരിയെ തലയറുത്തു കൊന്നയാള്‍ തൂങ്ങിമരിച്ചിട്ടില്ല, പ്രചാരണം തെറ്റ്, പ്രതി തോക്കുമായി പിടിയില്‍

Crime

മടിക്കേരി(കര്‍ണാടക): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചിട്ടില്ല. തിര നിറച്ച തോക്കുമായി പ്രതി പൊലീസിന്റെ പിടിയിലായി. നേരത്തെ പ്രതി തൂങ്ങിമരിച്ചെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും ഇതേ വാര്‍ത്ത വന്നിരുന്നു.

കൊലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപംവെച്ചാണ് വെടിയുണ്ട നിറച്ച തോക്കുമായി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടകിലെ സോമവാര്‍പേട്ടയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൊലപാതകക്കേസില്‍ പ്രതിയായ പ്രകാശുമായി വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍, വനിത ശിശുക്ഷേമ വകുപ്പില്‍ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂയെന്ന് പൊലീസ് അറിയിച്ചതോടെ വിവാഹം മുടങ്ങി. ഇതോടെയാണ് യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നത്.

വിവാഹം മുടക്കിയത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പൊലീസ് സൂപ്രണ്ട് കെ. രാമരാജന്‍ ഇന്നലെ വൈകീട്ട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. അതിനാല്‍, പ്രതി വീണ്ടുമെത്തി പെണ്‍കുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപപ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി പ്രതി പിടിയിലാകുന്നത്.

പ്രതിക്കൊപ്പം തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തിന് 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍നിന്ന് കൊലചെയ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ അറുത്തെടുത്ത തല കണ്ടെത്തി. സോമവാര്‍ പേട്ട താലൂക്ക് സുര്‍ലബ്ബി ഗ്രാമത്തിലെ സുബ്രമണിയുടെ മകള്‍ മീനയെയാണ് വ്യാഴാഴ്ച വൈകീട്ട് ഹമ്മിയാല ഗ്രാമത്തിലെ പ്രകാശ് എന്ന യുവാവ് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്ന് വിജയിയാണെന്ന് അറിഞ്ഞ് മീന സന്തോഷിച്ചിരിക്കെയായിരുന്നു അക്രമണവും മരണവും നടന്നത്.