ആ 250 കോടി പോയത് എവിടേക്ക്, ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ നേതാവ്

Kerala

ഇടുക്കി: ആ 250 കോടി എങ്ങോട്ടാണ് പോയതെന്നും ബാര്‍കോഴ ആരോപണം ഗൗരവമാണെന്നും എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനറും സി പി ഐ നേതാവുമായ കെ കെ ശിവരാമന്‍. കേരളത്തില്‍ ആയിരത്തോളം ബാറുകള്‍ ഉണ്ടെന്നാണ് അറിവെന്നും ഈ ബാറുകളെല്ലാം രണ്ടര ലക്ഷം രൂപ വീതം നല്‍കിയാല്‍ 250 കോടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് എന്ന് കണ്ടെത്തണം. അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്നും കെ കെ ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നു രാവിലെ മുതല്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിടുന്ന ഒരു വാര്‍ത്ത അത്യന്തം ഗൗരവമുള്ളതാണ്. നിലവിലുള്ള മദ്യ നയത്തില്‍ ഇളവു വരുത്തുന്നതിന് ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം ഉടനടി നല്‍കണമെന്നാണ് ബാര്‍ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റേതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. നമുക്കായി ഇളവുകള്‍ നല്‍കുമ്പോള്‍ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതില്‍ പറയുന്നത്.

എന്നുപറഞ്ഞാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണം! ആര്‍ക്ക്? കേരളത്തില്‍ ആയിരത്തോളം ബാറുകള്‍ ഉണ്ടെന്നാണ് അറിവ്. ഈ ബാറുകള്‍ എല്ലാം രണ്ടര ലക്ഷം രൂപ വീതം നല്‍കിയാല്‍ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത്? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാര്‍ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്.

ഇതു സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിനു വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം. സര്‍ക്കാരിന്റെ മദ്യ നയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താല്‍പര്യം കണക്കിലെടുത്താണ്. അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാര്‍ ഉടമകളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വരുത്തി തീര്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് തയാറാവണം.