സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണം മന്ത്രിസഭയില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്തണം: കെ.എന്‍.എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: മുസ്ലിം സമുദായം സര്‍ക്കാറില്‍ നിന്നു അവിഹിതമായത് നേടിയെടുക്കുന്നുവെന്ന ദുഷ്പ്രചാരണത്തെ തുറന്നു കാണിക്കാന്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന എക്സിക്യൂട്ടീവ് അസംബ്ലി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍വീസിലും സ്വകാര്യ സംയുക്ത മേഖലകളിലും മന്ത്രാലയങ്ങളിലും വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ കോര്‍പറേഷന്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ സമിതികള്‍ തുടങ്ങിയവയിലും മുസ്ലിം പ്രതിനിധ്യം എത്ര മാത്രമാണെന്ന് വ്യക്തമായ സ്ഥിതിവിവരം ജാതി സെന്‍സസിലൂടെ വെളിവാക്കപ്പെടുമെന്നിരിക്കെ വിമര്‍ശകര്‍ ജാതി സെന്‍സസ് ആവശ്യപ്പെടാന്‍ ആര്‍ജവം കാണിക്കണം.

സംസ്ഥാനത്തെ അധികാരസ്ഥാനങ്ങളിലും ഉദ്യോഗ വിദ്യാഭ്യാസ രംഗങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഇല്ലയെന്നിരിക്കെ മുസ്ലിം സമുദായത്തെ പൂര്‍ണമായും അരികുവല്കരിക്കാനാണ് വെള്ളാപള്ളി നടേശനെ പോലുള്ള തീവ്ര വര്‍ഗീയവാദികള്‍ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തിന്‍റെ പാര്‍ലിമെന്‍ററി പ്രാതിനിധ്യം ഏറെ പരിതാപകരമാണ്. രാജ്യത്തെ പ്രബലമായ ജനവിഭാഗമായ മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയിലും മന്ത്രാലയങ്ങളിലും മന്ത്രിമാരിലെ സ്റ്റാഫിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും കെ. എന്‍. എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സി.പി ഉമര്‍ സുല്ലമി എക്സിക്യൂട്ടീവ് അസംബ്ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഹിന്ദ്യത്യവിദ്വേഷ രാഷ്ട്രീയത്തിന് അവസരമൊരുക്കുന്നതില്‍ സംസ്ഥാനത്തെ മതേതര കക്ഷികളുടെ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി ഉമര്‍ സുല്ലമി പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെ തിരില്‍ ഒന്നിച്ച് നില്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എം. അഹ്മദ് കുട്ടി മദനി പ്രൊഫ .കെ പി സകരിയ്യ , അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, അബ്ദുസ്സലാം പുത്തൂർ, ഡോ. ഐ.പി അബ്ദുസ്സലാം , സി.മമ്മു കോട്ടക്കല്‍,ഫൈസല്‍ നന്‍മണ്ട, കെ.പി ഖാലിദ്, പി.പി ഖാലിദ്, എം.ടി മനാഫ് മാസ്റ്റർ,മൂസ മാസ്റ്റര്‍ ആമയൂർ, സലീം കരുനാഗപ്പള്ളി, ഡോ. അനസ് കടലുണ്ടി, കെ.എം കുഞ്ഞമ്മദ് മദനി, ബി.പി.എ ഗഫൂര്‍, പ്രഫ: ശംസുദീന്‍ പാലക്കോട് പ്രസംഗിച്ചു.